അമേരിക്കന്‍ ഐ.ടി സ്ഥാപനമായ ഐബിഎമ്മില്‍ കൂട്ടപിരിച്ചുവിടല്‍. 2000 ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യശേഷി കുറഞ്ഞവരെയാണ് പുറത്താക്കിയതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ സേവനവും ജോലിയിലെ കാര്യക്ഷമതയും വിലയിരുത്തിയശേഷമാണ് നടപടി.

ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്ഥാപനം സുപ്രധാനമായ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്രയുംപേരെ ഒറ്റയടിക്ക് പുറത്താക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടായിരംപേര്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ചെറിയ ശതമാനംമാത്രം വരുന്ന ജീവനക്കാരാണെന്ന് കമ്പനി അധികൃതര്‍ വിശദമാക്കി. ആകെ 25,000ല്‍ അധികം ജീവനക്കാരുണ്ട് ഐബിഎമ്മില്‍.

അന്താരാഷ്ട്രതലത്തില്‍ വന്‍ വിറ്റുവരവുള്ള കമ്പനിക്ക് 170 രാജ്യങ്ങളില്‍ വേരുണ്ട്. സാങ്കേതികരംഗത്തെ കൂടുതല്‍ വിറ്റുവരവ് ലക്ഷ്യമിട്ട് അടിമുടി ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നേരത്തെ കമ്പനി വിശദീകരിച്ചിട്ടുണ്ട്. അതേസമയം, ദീര്‍ഘകാലം സേവനംചെയ്ത ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ട ഐബിഎമ്മിന്റെ നടപടിയില്‍ വ്യാപകമായ വിമര്‍ശവും ഉയരുന്നുണ്ട്.