ബാലഭാസ്‌കറും ഡ്രൈവര്‍ അര്‍ജുനും ജ്യൂസ് കുടിച്ച കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നും താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്ബിയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലാകുന്നതിന് മുമ്ബ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് പ്രകാശ് തമ്ബി ഇക്കാര്യം പറയുന്നത്.

വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന അര്‍ജുന്റെ മൊഴി സത്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും എന്നാല്‍ കാര്യമായി ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്ബി തന്റെ മൊഴിയില്‍ പറയുന്നു. കടയുടമ ഷംനാദിന്റെ സുഹൃത്ത് നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ പ്രകാശ് തമ്ബി ശേഖരിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ കടയുടമ ഷംനാദ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം നിഷേധിച്ചത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രകാശ് തമ്ബിയല്ല പൊലീസ് സംഘം തന്നെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശ് തമ്ബിയെ അറിയില്ലെന്നുമാണ് ഷംനാദ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. താന്‍ മൊഴി നല്‍കിയെന്ന പേരില്‍ ക്രൈംബ്രാഞ്ച് പറയുന്ന കാര്യങ്ങള്‍ കള്ളമാണെന്നും ഇയാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കടയുടമയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന തെളിവുകള്‍. ഷംനാദിനെ ചോദ്യം ചെയ്യുന്നതിന് മുമ്ബ് രേഖപ്പെടുത്തിയ പ്രകാശ് തമ്ബിയുടെ മൊഴിയില്‍ താന്‍ ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്ന് പറയുന്നുണ്ട്. ഇതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിന് എത്തണമെന്ന നിര്‍ദ്ദേശത്തോടെ ഇയാളെ പറഞ്ഞയച്ചെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ ചിലര്‍ പിടിയിലായതോടെ പ്രകാശ് തമ്ബി ഒളിവില്‍ പോയി. ഇപ്പോള്‍ ഡി.ആര്‍.ഐയുടെ കസ്‌റ്റഡിയിലുള്ള പ്രകാശ് തമ്ബിയെ ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ഇതോടെ കേസിലെ പല കാര്യങ്ങളിലും വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.