സംസ്ഥാനം നിപയ്‌ക്കെതിരെ ജാഗ്രത തുടരുന്നതിനിടയില്‍ പ്രകൃതി ചികിത്സയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങളുമായിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. എറണാകുളത്തെ വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ച് കൊണ്ട് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മന്ത്രി കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയത്.

‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു.

അമ്മാതിരി പ്രചരണം ഉണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണം.’ മന്ത്രി പറഞ്ഞു.

നിപ എന്ന ഒരു രോഗമില്ലെന്നും നിപ മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നും ഇന്നലെ വീഡിയോ ഇറക്കി ജേക്കബ് വടക്കഞ്ചേരി പറഞ്ഞിരുന്നു. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി നിപ പടര്‍ന്നപ്പോഴും തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് വടക്കഞ്ചേരി രംഗത്തെത്തിയിരുന്നു. നേരത്തെ എലിപ്പനി മരുന്ന് വിരുദ്ധ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആളാണ് വടക്കഞ്ചേരി. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടായിരുന്നു.