തനിക്ക്  ഭാരിച്ച ഉത്തരവാദിത്തം നല്‍കാന്‍ സുമനസുകാട്ടിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മന്ത്രിയായ ശേഷം ആദ്യം ട്വിറ്ററില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് തന്നെ മന്ത്രിയാക്കിയതിലുള്ള  സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.

തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, സുഷമ സ്വരാജിന്റെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉെണ്ടന്നും  കുറിച്ചു. വിദേശ കാര്യ മന്ത്രാലയത്തിലെ ടീം തുടര്‍ന്നും ജനങ്ങളെ മെച്ചപ്പെട്ട രീതിയില്‍ സേവിക്കാന്‍ ശ്രമിക്കും. വി. മുരളീധരനൊപ്പം  മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അതിനിടെ പുതിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ച് ചൈന രംഗത്തെത്തി. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വളരെയേറെ പരിശ്രമിച്ച വ്യക്തിയാണ്  ജയശങ്കര്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

ബന്ധം ഊഷ്മളമാക്കാന്‍ ക്രിയാത്മകമായ  സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് വലിയ താല്പ്പര്യമാണ് ഉള്ളത്. പത്രക്കുറിപ്പില്‍ ചൈന അറിയിച്ചു. ചൈനീസ് ഭാഷയായ മാണ്ഡാരിന്‍ നന്നായി അറിയാവുന്ന അദ്ദേഹമാണ് ധോക്‌ലാം പ്രശ്‌നം പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത്.2009 മുതല്‍ 2013 വരെ അദ്ദേഹം ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നു.