ഇരിട്ടി: ഉളിയില്‍ കുരന്‍മുക്കില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരവും പാന്‍ ഉത്പന്നങ്ങളും പിടികൂടി. കൂരന്‍ മുക്ക് പെരിയത്തില്‍റോഡിലെ റഷീദിന്റെ (50) വീട്ടില്‍ നിന്നാണ് 54 കുപ്പി കര്‍ണാടക മദ്യവും, 4000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും ചാരായം വാറ്റാനായി പാകപെടുത്തിയ അമ്ബത്തി എട്ട് ലിറ്റര്‍ വാഷും പിടിച്ചെടുത്തത്.

മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. വിജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . റഷിദിനെ അറസ്റ്റ് ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി. റഷിദിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ കൂടി പിടികിട്ടാനുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.നേരത്തെയും ഈ മേഖല കേന്ദ്രികരിച്ച്‌ വ്യാപകമായ തോതില്‍ മദ്യമുള്‍പ്പടെയുള്ള ലഹരി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും ഇത് തുടരുകയാണ് . പരിശോധനക്ക് പ്രവന്റിവ് ഓഫിസര്‍മാരായ പി.കെ.അനില്‍കുമാര്‍, കെ.പി. ഹംസക്കുട്ടി, കെ.കെ. ഷാജി, സി ഇ ഒ സതീഷ്, കെ.പി. സുനില്‍ എന്നിവരും ഉണ്ടായിരുന്നു.