ടെക്സസ് ∙ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക വിജയങ്ങൾ സമ്മാനിച്ച ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൺസിൽ സംസ്ഥാനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്ടൺ യുഎസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് ഒരു രാഷ്ട്രീയ സ്റ്റണ്ടാണെന്ന് നാല് സംസ്ഥാനങ്ങളിലേയും അധികാരികൾ ആരോപിച്ചു. ചില നിയമ വിദഗ്ദ്ധർ ഇത് ഉഗ്ര നൈരാശ്യത്തിൽ നിന്ന് ഉടലെടുത്ത അടിസ്ഥാനമില്ലാത്ത നീക്കമായി വിശേഷിപ്പിച്ചു. നിയമപരമായി രേഖപ്പെടുത്തിയ മില്യൺ കണക്കിന് ബാലറ്റുകൾ നിരാകരിക്കണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നും പറഞ്ഞു. പെൻസിൽവാനിയ നിയമ പോരാട്ടത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിധിച്ച സുപ്രീം കോടതി ഈ കേസ് പരിഗണിക്കാതെ തള്ളിക്കളയുമെന്നും അഭിപ്രായപ്പെട്ടു.
പാക്സ്ടന്റെ ലോ സ്യൂട്ട് ആരോപിക്കുന്നത് ഈ സംസ്ഥാനങ്ങൾ തങ്ങളുടെ തിരഞ്ഞെടുപ്പ് നയങ്ങളിൽ കോവിഡ്–19 മഹാമാരിക്കാലത്ത് നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുകയും അങ്ങനെ വ്യാജ നടപടികൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്തു എന്നാണ്. നാല് സംസ്ഥാനങ്ങളോടും ഇലക്ടൊറൽ കോളേജ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുവാൻ കോടതി നിർദേശിക്കണമെന്ന് ടെക്സസ് ആവശ്യപ്പെടുന്നു. ഇലക്ടൊറൽ കോളേജ് തിങ്കളാഴ്ച ഡിസംബർ 14ന് സമ്മേളിച്ച് വോട്ടു ചെയ്യും. ബൈഡന്റെ 232 നെതിരെ 306 വോട്ടുകൾക്കുള്ള വിജയം അംഗീകരിക്കും.
ട്രംപും അനുയായികളും നടത്തുന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമായി കേസിനെ ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം വ്യാജമാണ് എന്നാരോപിച്ച് ഫയൽ ചെയ്ത കേസുകൾ അനവധി കോടതികൾ തള്ളിക്കളഞ്ഞതാണ്. യുഎസ് അറ്റേണി ജനറൽ വില്യം ബാർ ജസ്റ്റീസ് ഡിപ്പാർട്ടുമെന്റിന് വ്യാപകമായ തോതിൽ വ്യാജ വോട്ടിംഗ് നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അസോസിയേഷൻ ഓഫ് അറ്റേണീസ് ജനറൽ ചെയർ, ജോർജിയ അറ്റേണി ജനറൽ ക്രിസ്കാർ, ടെക്സസ് എജി ഭരണഘടനാപരമായും നിയമപരമായും വസ്തുതാപരമായും തെറ്റായാണ് ജോർജിയെകുറിച്ച് മനസ്സിലാക്കിയിരിക്കുന്നതെന്ന് പറഞ്ഞു. നിയമപരമായി നീങ്ങുന്നതിന് മുൻപ് പാക്സ്ടൺ വിഷയം കാറുമായി സംസാരിച്ചില്ല എന്ന് ഔദ്യോഗിക വക്താവ് കേറ്റി ബൈർഡ് പറഞ്ഞു.
ഒരു ഡെമോക്രാറ്റായ മിഷിഗൻ അറ്റേണി ജനറൽ ഡാന നെസ്സൽ പാക്സ്ടൺ കേസ് ഫയൽ ചെയ്തത് ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് വിശേഷിപ്പിച്ചു. ഇതൊരു നിയമ പോരാട്ടമല്ലെന്ന് കൂട്ടിച്ചേർത്തു. ടെക്സസിന്റെ വാദത്തിൽ എട്ടു തവണ വാദി ഭാഗം സംസ്ഥാനങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളൊന്നും കക്ഷി ചേർന്നിട്ടില്ല. പാക്സ്ടന്റെ ഓഫീസ് ഈ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചുവെങ്കിലും ഇവരാരും കക്ഷി ചേരാൻ തയാറായില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
അലബാമ അറ്റേണി ജനറൽ സ്റ്റീവ് മാർഷൽ ടെക്സസിന്റെ വാദം അംഗീകരിക്കണമോ എന്നതിനെ ആശ്രയിച്ചായിരിക്കും തന്റെ സംസ്ഥാനത്തിന്റെ നിലപാട് എന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പൂർണത്വം ഈ വിധി തീരുമാനിക്കും എന്നാണ് തന്റെ അഭിപ്രായമെന്ന് കൂട്ടിച്ചേർത്തു. ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിന് എതിരെ കേസ് ഫയൽ ചെയ്യുമ്പോൾ രാജ്യത്തിന്റെ സുപ്രീം കോടതിക്ക് മാത്രമാണ് ജൂറിസ് ഡിക്ഷൻ. സുപ്രീം കോടതിയുടെ അഞ്ച് ജസ്റ്റീസ്മാരാണ് കേസ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്രധാന കാരണം ഒരു സംസ്ഥാനത്തിന്റെ വിഷയത്തിൽ മറ്റൊരു സംസ്ഥാനത്തിന് തീരുമാനം എടുക്കാനാവില്ല എന്നതാണ്.
ടെക്സസിന്റെ വാദം എക്സിക്യൂട്ടീവ് കൽപനയോ സൗഹൃദ നിയമ യുദ്ധമോ മൂലം, നിയമസഭയുടെ അംഗീകാരമില്ലാതെ സ്റ്റേറ്റ് വോട്ടിംഗ് നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികൾക്ക് നിയമ സാധുതയില്ലെന്നാണ്. ഇലക്ഷൻ ദിവസത്തിന് മുൻപ് ആബ്സെന്റീ വോട്ടുകൾ എണ്ണിയതും മെയിൽ ഇൻ വോട്ടിംഗ് കൂടുതൽ വ്യാപകമാക്കിയതും കോടതിക്ക് മുമ്പാകെ ടെക്സസ് ഉയർത്തിക്കാട്ടുന്നു.