തിരുവനന്തപുരം: സപ്ലൈകോയിലെ 13 സബ്സിഡി ഇനങ്ങളുടെ വിലവർധന ക്രിസ്മസിന് ശേഷമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ്സ് അവസാനിച്ച ശേഷം മാത്രമാകും പതിമൂന്ന് ആവശ്യസാധനങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുക. ഡിസംബർ 23നാണ് നവകേരള സദസ്സ് അവസാനിക്കുക.
ഡിസംബർ പകുതിയോടെ സപ്ലൈകോ സബ്സിഡിയോടെ വിൽപ്പന നടത്തുന്ന 13 ആവശ്യസാധനങ്ങളുടെ വിലവർധന സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകും. നവകേരള സദസ്സ് അവസാനിച്ച ശേഷം മാത്രമാകും പ്രഖ്യാപനമുണ്ടാകുക. ജനുവരിയോടെ വില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിട്ടേക്കുമെന്നാണ് സൂചനകൾ. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സപ്ലൈകോ എം ഡിയും മാനേജരുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. യോഗത്തിൽ വിലവർധന സംബന്ധിച്ച് പഠനം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
സപ്ലൈകോയിലെ നിലവിലെ സബ്സിഡി പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. 2016 മെയ് മുതൽ 13 ആവശ്യസാധനങ്ങൾ വിലവർധനവ് ഇല്ലാതെ നൽകുന്നുണ്ട്.
ഈ ഇനങ്ങൾ വിപുലപ്പെടുത്തുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യുന്നതും അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഭക്ഷ്യ വകുപ്പ് സെക്രട്ടറി കെ അജിത് കുമാർ, സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ രവി രാമൻ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. വില എത്ര ശതമാനം ഉയർത്തണം പുതുക്കിയ വില ജനങ്ങളെ എത്രത്തോളം ബാധിക്കും എന്നതടക്കമുള്ള കര്യങ്ങൾ സംഘം പഠിക്കും. സമിതി 15 ദിവസത്തിനകം ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സബ്സിഡി ഉൽപ്പനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി നൽകിയിരുന്നു. സബ്സിഡി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലാണെന്നാണ് സപ്ലോകോ വ്യക്തമാക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വിലവർധനയുണ്ടാകുക. എഴ് വർഷത്തിന് ശേഷമാണ് സബ്സിഡി ഇനങ്ങളുടെ വിലയിൽ വർധനയുണ്ടാകാനുള്ള സാഹചര്യമൊരുങ്ങുന്നത്.