അഹമ്മദാബാദ്: കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടുമൊരു ലോകകിരീടം ടീം ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ കിരീടം കൈക്കലാക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇന്ത്യക്കു ലഭിക്കാനുമില്ലായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയിട്ടും ഫൈനലില്‍ ഇന്ത്യ കളി മറക്കുകയായിരുന്നു. രോഹിത് ശര്‍മയെയും സംഘത്തെയും ആറു വിക്കറ്റിനു തകര്‍ത്താണ് ഓസ്‌ട്രേലിയ തങ്ങളുടെ ആറാമത് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്.

10 തുടര്‍ ജയങ്ങളുമായി ഫൈനലില്‍ ഇറങ്ങിയ ഇന്ത്യ പക്ഷെ ഓസീസിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ നിഷ്പ്രഭരാവുകയായിരുന്നു. ആരാണ് ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ വില്ലന്‍? അതിന്റെ ഉത്തരം അഞ്ചാം നമ്പറിലെ വിശ്വസ്തനായ കെഎല്‍ രാഹുല്‍ എന്നായിരിക്കും. അത്ര മാത്രം പരിതാപകരമായ ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. 66 റണ്‍സോടെ രാഹുല്‍ ഇന്ത്യയുടെ ടോപ്‌സകോററാണെങ്കിലും ഈ ഇന്നിങ്‌സ് കൊണ്ടു ഇന്ത്യക്കു യാതൊരു ഗുണവും ലഭിച്ചില്ല. അത്ര മാത്രം വിരസവും സ്ലോയുമായ ബാറ്റിങായിുരുന്നു രാഹുല്‍ പുറത്തെടുത്തത്.

107 ബോളുകളാണ് 66 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. അതിനേക്കാള്‍ ദയനീയമായ കാര്യം ഒരേയൊരു ഫോര്‍ മാത്രമേ രാഹുല്‍ ഇന്നിങ്‌സില്‍ നേടിയിട്ടുള്ളൂവെന്നതാണ്. ഒരു സിക്‌സര്‍ പോലും അടിച്ചതുമില്ല.

ലോകകപ്പ് ഫൈനല്‍ പോലെ ഇത്രയും നിര്‍ണായകമായ ഒരു മല്‍സരത്തില്‍ ഇതുപോലെയൊരു സ്ലോ ഇന്നിങ്‌സ് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. ഈ ഇന്നിങ്‌സ് കൊണ്ടു ടീമിനു ഗുണത്തേക്കാള്‍ ദോഷമാണുണ്ടായത്. ഇന്ത്യക്കു 240 റണ്‍സെന്ന ചെറിയ ടോട്ടലില്‍ ഒതുങ്ങേണ്ടി വന്നതും രാഹുലിന്റെ ഈ മെല്ലെപ്പോക്ക് കാരണമാണ്.