ന്യൂയോര്‍ക്ക്:  അമേരിക്കയുടെ ഇടനിലയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗാസയില്‍ ബന്ദികളാക്കിയ ഡസന്‍ കണക്കിന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി സംഘര്‍ഷം അഞ്ച് ദിവസത്തേക്കെങ്കിലും താല്‍ക്കാലികമായി നിര്‍ത്താനുള്ള ഒരു താല്‍ക്കാലിക കരാറിലെത്തിയെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓരോ 24 മണിക്കൂറിലും 50 ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് ആറ് പേജുള്ള കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. ഏകദേശം 239 ബന്ദികള്‍ ഹമാസിന്റെ കൈകളില്‍ ഉണ്ടെന്നാണ് കരുതുന്നത്. കരാര്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓവര്‍ഹെഡ് നിരീക്ഷണം ഏര്‍പ്പെടുത്തും, ഗാസയില്‍ പ്രവേശിക്കാന്‍ മാനുഷിക സഹായം അനുവദിക്കും.

ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇസ്രായേല്‍, യുഎസ്, ഹമാസ് എന്നിവര്‍ക്കിടയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിന് ഖത്തറില്‍ നിന്നുള്ള മധ്യസ്ഥരാണ് നേതൃത്വം നല്‍കിയത്. ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

പലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിനായി ഇസ്രായേല്‍ മുമ്പ് ദിവസേന നാലോ അഞ്ചോ മണിക്കൂര്‍ ഇടവേളകള്‍ അനുവദിച്ചിരുന്നുവെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതുവരെ കാര്യമായ ഇടവേളകള്‍ പരിഗണിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചിരുന്നു.

ഒരു ബന്ദിയെയെങ്കിലും മോചിപ്പിക്കുന്നത് മാനുഷിക ആശ്വാസത്തില്‍ ‘വലിയ കുതിച്ചുചാട്ടത്തിന്’ കാരണമാകുമെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക്ക് പറഞ്ഞു.