നിലപാടുകളുടെ പേരിൽ രാജ്യത്തെ അധികാരി വർഗത്തിന്‍റെ കണ്ണിലെ കരടായി മാറിയ നടിയാണ് ദീപിക പദുക്കോൺ. ഡൽഹി ജെ.എൻ.യുവിൽ സംഘപരിവാർ സംഘടനകൾ വിദ്യാർഥികളെ ആക്രമിച്ച നാളുകളിൽ സമരപ്പന്തലിൽ നേരിട്ടെത്തി ദീപിക നിലയുറപ്പിച്ചത് ഏതാനും മിനുട്ടുകൾ മാത്രമായിരുന്നു. എന്നാൽ ആ നിൽപ്പ് കാവിപ്പടയെ അസ്വസ്ഥതപ്പെടുത്തിയത് കുറച്ചൊന്നുമല്ല.
തുടർന്നിങ്ങോട്ട് ദീപികയെ ബഹിഷ്കരിക്കാനും സിനിമകൾ വിവാദത്തിൽ കുരുക്കാനും ബി.ജെ.പി ഐ.ടി സെൽ നിരന്തര പരിശ്രമത്തിലാണ്. ബിക്കിനി വിവാദം മുതൽ അവസാനം അവതരിപ്പിച്ച കാമുകന്മരുടെ എണ്ണത്തെച്ചൊല്ലിയുള്ള പരിഹാസങ്ങൾവരെ ഇത്തരത്തിലുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മേഡലിങും സിനിമയും മുതൽ വ്യക്തിജീവിതത്തിലെ വിഷാദ രോഗവുംവരെയുള്ള ചോദ്യങ്ങളോട് ദീപിക പ്രതികരിച്ചത് വൈറലായിട്ടുണ്ട്..
2007ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവിടന്നുതുടങ്ങി നിരവധി ആഗോള ബ്രാൻഡുകളുടെ മുഖങ്ങളായിവരെ ദീപിക തന്‍റെ കരിയറിനെ ഉയർത്തിയിട്ടുണ്ട്. ഓസ്കാർ അവതാരക, ടൈം മാഗസിൻ കവർ ഗേൾ, ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദക, ലൂയിസ് വിറ്റൺ, കാർട്ടിയർ പോലുള്ള ബ്രാൻഡുകളുടെ അംബാസഡർ എന്നിങ്ങനെ തിളങ്ങുകയാണ് ദീപിക ഇന്ന്. നിലവിൽ നിരവധി ബ്ലോക്ബസ്റ്ററുകളുടെ ഭാഗമായ, രാജ്യത്തെ ഏറ്റവും വിലയുള്ള നടികൂടിയാണ് ദീപിക.