സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് കടന്നുപോകുന്നത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇന്‍ഡക്‌സ് കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 281 പേരുടെ ഐസൊലേഷന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
16 പേരാണ് പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ചയാളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.
കൂടാതെ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നായിരുന്നു, ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസില്‍ നിന്നാണെന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു. അതേസമയം പന്നി ചത്ത സംഭവത്തില്‍ അസ്വാഭാവികതകളൊന്നും നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.