ദുബായ്: കൊച്ചി-ദുബായ് എയര്‍ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ നഷ്ടമായ ബാഗ് മലയാളിക്ക് തിരിച്ചുകിട്ടി. മെന്റലിസ്റ്റ് കലാകാരന്‍ ഫാസില്‍ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗ് ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവിടെ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. കൊച്ചിയില്‍ നിന്ന് ബാഗ് വിമാനത്തില്‍ കയറ്റിവിട്ടെന്നാണ് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസ് അറിയിച്ചിരുന്നത്. കൊച്ചിയില്‍ നിന്ന് ബാഗ് അയച്ചതിന്റെ രസീത് കാണിച്ചിട്ടും ഇവിടെയെത്തിയ വിമാനത്തില്‍ അങ്ങനെയൊരു ലഗേജ് ഇല്ലെന്നായിരുന്നു ദുബായ് എയര്‍ ഇന്ത്യ ഓഫീസിന്റെ മറുപടി.

പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്. ബാഗേജ് ക്ലിയറന്‍സ് വിഭാഗത്തിലേക്ക് വരാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറി എത്തിയതുമൂലമാണ് യഥാസമയം ബാഗ് നല്‍കാന്‍ കഴിയാതെ വന്നതെന്നാണ് ദുബായ് എയര്‍ ഇന്ത്യ ഓഫീസ് വിശദീകരണമെന്ന് ഫാസില്‍ ബഷീര്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ഫാസില്‍ തന്നെയാണ് എയര്‍ ഇന്ത്യ സ്റ്റാഫിന് ബാഗ് കൈമാറിയിരുന്നത്. സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കള്‍ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ്) വഴിയാണ് ബാഗ് കൊച്ചിയില്‍ നിന്ന് കയറ്റിവിട്ടത്. യുഎഇ സമയം 1.20ന് ദുബായില്‍ വിമാനമിറങ്ങിയ ശേഷം ഏറെ കാത്തിരുന്നിട്ടും ബാഗ് ലഭിക്കാതെ വന്നതോടെയാണ് പരാതിപ്പെട്ടത്.

എയര്‍ ഇന്ത്യയുടെ അനാസ്ഥ കാരണം സാധനങ്ങള്‍ കിട്ടാതെ വന്നതിനിടെ തുടര്‍ന്ന് സ്റ്റേജ് ഷോ റദ്ദാക്കേണ്ടിവന്നിരുന്നു. ദുബായില്‍ നിലമ്പൂര്‍ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാനാണ് ഫാസില്‍ എത്തിയത്. പരിപാടി മുടങ്ങിയെങ്കിലും വിലപിടിപ്പുള്ള ഉപകരണം തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണിദ്ദേഹം.

ഇതിന് മുന്‍പ് പത്തിലേറെ തവണയെങ്കിലും യുഎഇയിലേക്ക് മാത്രം പരിപാടിക്കായുള്ള വസ്തുക്കളുമായി എത്തിയിട്ടുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഫാസില്‍ പറഞ്ഞു. സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയില്‍ അമേരിക്കയില്‍ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ബാഗിലെ വസ്തുക്കള്‍. സംഗീതോപകരണങ്ങള്‍ കൊണ്ടുവരുന്നതുപോലെ പ്രത്യേക ബോക്‌സില്‍ അടച്ചാണ് ഒഒജി വഴി കയറ്റി അയച്ചത്. കൊച്ചിയിലേയും ദുബായിലേയും എയര്‍ ഇന്ത്യ ഓഫിസുകള്‍ പരസ്പരം പഴിചാരി തന്നെ കബളിപ്പിക്കുകയാണെന്നും മാശമായ അനുഭവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഫാസില്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു.