ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. തമിഴ്നാട്ടിലെ മഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയത്. രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മഞ്ചോല എസ്റ്റേറ്റ്.
സംരക്ഷിത മേഖലയയായ കുതിരവട്ടിയിലാണ് അരിക്കൊമ്പൻ നിലവിലുള്ളതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ സഞ്ചരിക്കുന്നത് തുടരുകയാണെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായതിനാൽ ഈ പാതയിലൂടെ സഞ്ചരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
കഴിഞ്ഞ ഒരാഴ്ചകൊണ്ട് തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് അരിക്കൊമ്പൻ ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം പത്തുകിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിച്ചു. അരിക്കൊമ്പൻ മറ്റ് ആനക്കൂട്ടവുമായി ചേർന്നതായും ആരോഗ്യം വീണ്ടെടുത്തതായും തമിഴ്നാട് വനംവകുപ്പ് മുൻപ് അറിയിച്ചിരുന്നു. മറ്റ് ആനക്കൂട്ടവുമായി ചേർന്നെങ്കിലും ഇടയ്ക്ക് കൂട്ടം വിട്ട് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് പതിവാണ്.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടിയുതിർത്ത് മാറ്റിപാർപ്പിക്കുകയായിരുന്നു. കോടതി നിർദേശത്തെത്തുടർന്നായിരുന്നു ആനയെ ചിന്നക്കനാലിൽ നിന്ന് നീക്കിയത്.
ചിന്നകനാൽ പ്രദേശത്തെ പ്രദേശത്തെ റേഷൻ കടകളും വീടുകളും പലചരക്കുകടകളും പതിവായി തകർത്തതോടെയാണ് ആനയ്ക്ക് അരിക്കൊമ്പൻ എന്ന പേരു ലഭിച്ചത്. തകർക്കുന്ന റേഷൻ കടകളിൽ നിന്നും വീടുകളിൽ നിന്നും അരിയെടുക്കുന്ന ശീലവുമുണ്ട്. അക്രമണകാരിയായ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. എന്നാൽ, പന്ത്രണ്ടിലധികം ആളുകളെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.