ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഇതുവരെ കണ്ട ട്രെന്‍ഡ് പരസ്പരം പഴി ചാരലും പരിഹാസവുമൊക്കെ ആയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള റിപ്പബ്ലിക്കന്‍മാരുടെ പ്രൈമറി പോലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പലപ്പോഴും മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു മാറ്റം വരുന്നതിന്റെ സൂചനകള്‍ പുറത്തു വന്നു തുടങ്ങി.
വൈറ്റ് ഹൗസ് നിലനിര്‍ത്താന്‍ അടുത്ത വര്‍ഷം വിജയിക്കേണ്ട സംസ്ഥാനമായ പെന്‍സില്‍വാനിയയില്‍ പിന്തുണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ലേബര്‍ ഡേ പ്രസംഗത്തില്‍ 2024 ലെ തന്റെ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആഞ്ഞടിച്ചു രംഗത്തു വന്നത് ശ്രദ്ധേയമായി. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം മുന്‍ പ്രസിഡന്റിനെ ആക്രമിച്ചിരുന്ന ബൈഡന്‍ ഇക്കുറി ട്രംപിന്റെ കാലത്തെ തൊഴില്‍ ദാരിദ്ര്യത്തെ ആക്രമിച്ചാണ് രംഗത്തുവന്നിരിക്കുന്നത്.
തൊഴിലാളി യൂണിയനുകളുടെ സ്വയം പ്രഖ്യാപിത മിശിഹ ആയ ബൈഡന്‍ ഫിലാഡല്‍ഫിയയിലെ യൂണിയന്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ട്രംപിനെതിരേ രംഗത്തുവന്നത്. പണപ്പെരുപ്പം കുറവും കുറഞ്ഞ തൊഴിലില്ലായ്മ നിലവാരവും ഉണ്ടായിരുന്നിട്ടും സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കാകുലരായ പൊതുജനങ്ങള്‍ക്ക് തന്റെ സാമ്പത്തിക നയങ്ങള്‍ അദ്ദേഹം വിവരിച്ചു.
”വളരെക്കാലം മുമ്പായിരുന്നില്ല, ഈ രാജ്യത്ത് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഭീമമായിരുന്നു.’ – യുഎസ് ലേബര്‍ ഡേ അവധിയെ അടയാളപ്പെടുത്തുന്ന പരേഡിന് മുന്നോടിയായി ബൈഡന്‍ പറഞ്ഞു. ‘വാസ്തവത്തില്‍, എനിക്ക് മുമ്പ് ഈ ജോലി വഹിച്ച വ്യക്തി, അമേരിക്കയില്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറച്ച് ജോലികളോടെ ഓഫീസ് വിട്ട ചരിത്രത്തിലെ രണ്ട് പ്രസിഡന്റുമാരില്‍ ഒരാളാണ്.’ – അദ്ദേഹം പരിഹസിച്ചു.
2017 ജനുവരിയില്‍ ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം യുഎസിലെ തൊഴിലില്ലായ്മ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഭരണത്തിന്റെ ഭൂരിഭാഗം സമയത്തും തൊഴില്‍ വിപണിയില്‍ ശക്തമായ വളര്‍ച്ചയുണ്ടായെന്നും ബൈഡന്‍ ആവേശം കൊ്ണ്ടതും ട്രംപിനെതിരേയുള്ള പോര്‍വിളിയായി. പാന്‍ഡെമിക് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നിരുന്നു.
2021 ജനുവരി മുതല്‍, തൊഴില്‍ വളര്‍ച്ച പ്രതിമാസം ശരാശരി 436,000 ആണ്, ഇപ്പോള്‍ യുഎസ് 4 ദശലക്ഷം തൊഴിലവസരങ്ങള്‍ പ്രീ-പാന്‍ഡെമിക് പീക്കിന് മുകളിലാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ നശിപ്പിക്കുന്നയാളാണ് ബൈഡന്‍, അശ്രദ്ധമായ, വലിയ സര്‍ക്കാര്‍ ചെലവുകള്‍ ഉപയോഗിച്ച് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുന്നത് തുടരുന്നു. ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ ‘കുതിച്ചുയരുന്ന സാമ്പത്തിക വീണ്ടെടുക്കല്‍’ സൃഷ്ടിച്ചതായും ട്രംപ് വക്താവ് സ്റ്റീവന്‍ ച്യൂങ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. ഡെമോക്രാറ്റായ ബൈഡനും റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപും തമ്മിലുള്ള പുനര്‍ മത്സരമാകും ഇക്കുറി തിരഞ്ഞെടുപ്പ് എന്നാണ് കരുതപ്പെടുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാകും താന്‍ പ്രാധാന്യം നല്‍കുക എന്നാണ് വോട്ടര്‍മാരോട് ബൈഡന്‍ നല്‍കുന്ന സന്ദേശം. അടിസ്ഥാന സൗകര്യ വികസനത്തിനായി യണിയന്‍ ലേബറുമായി ചേര്‍ന്ന് 1 ട്രില്യണ്‍ ഡോളര്‍ പമ്പ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്.
2024-ല്‍ വൈറ്റ് ഹൗസില്‍ ആര് വിജയിക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതുമായ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് പെന്‍സില്‍വാനിയ. അരിസോണ, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് മറ്റ് ഏറ്റവും മത്സരാധിഷ്ഠിതമായ സംസ്ഥാനങ്ങള്‍. സമ്പദ്വ്യവസ്ഥ, തൊഴിലില്ലായ്മ, ജോലി എന്നിവ അമേരിക്കക്കാരുടെ പ്രധാന ആശങ്കയായി തുടരുന്നുവെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ കാണിക്കുന്നു.
മൂന്ന് ഡെമോക്രാറ്റുകളില്‍ ഒരാള്‍ ഉള്‍പ്പെടെ 60% അമേരിക്കക്കാരും ബൈഡന്റെ പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. ഫെഡറേഷന്റെ മുന്‍ഗണനയുള്ള പണപ്പെരുപ്പ ഗേജ് കഴിഞ്ഞ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന 7 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറഞ്ഞു. ഈ ഇടിവ് സ്വാഗതാര്‍ഹമായ ഒരു സംഭവമായിരുന്നെങ്കിലും, പണപ്പെരുപ്പം ‘വളരെ ഉയര്‍ന്ന നിലയില്‍ തുടരുന്നുവെന്നും അതുകൊണ്ടുതന്നെ പലിശനിരക്ക് ഉയര്‍ത്തണമെന്നും അവസാനം ഫെഡറല്‍ ചെയര്‍ ജെറോം പവല്‍ ആവശ്യപ്പെടുന്നു.
ഡെമോക്രാറ്റിക് നയങ്ങള്‍ വിലക്കയറ്റത്തിന് കാരണമായി എന്നാണ് റിപ്പബ്ലിക്കന്‍മാരും ചില സാമ്പത്തിക വിദഗ്ധരും പറയുന്നത്. ബൈഡന്റെ നയങ്ങള്‍ വാടകയ്ക്കും പലചരക്ക് സാധനങ്ങള്‍ക്കും പെട്രോളിനും കൂടുതല്‍ പണം നല്‍കി എന്നതാണ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും തുടര്‍ന്നുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനവും പണപ്പെരുപ്പം ഉയര്‍ത്തിയതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.