രണ്ട് യാത്രക്കാർക്ക് ‘നമസ്‌കാരം’ അർപ്പിക്കാനായി അർദ്ധരാത്രി ബസ് നിർത്തിയതിന് ബറേലി ഡിപ്പോയിലെ യുപിഎസ്ആർടിസി ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തതായി ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. കരാർ ജീവനക്കാരനായ ബസ് കണ്ടക്ടറെയും സർവീസിൽ നിന്ന് പുറത്താക്കിയതായി ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. 

ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിടുന്നത് കവർച്ച പോലുള്ള അനിഷ്ട സംഭവങ്ങൾക്കും സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ നടപടിയെടുത്തത്.

“യുപിഎസ്ആർടിസിയുടെ ജനരഥ് ബസ് ശനിയാഴ്ച രാത്രി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൗശാംബിയിലേയ്ക്ക് പോവുകയായിരുന്നു. കെ പി സിംഗ് ആണ് വാഹനം ഓടിച്ചിരുന്നത്, മോഹിത് യാദവ് ബസ് കണ്ടക്ടറായിരുന്നു,” ബറേലി ഡിപ്പോയിലെ അസിസ്റ്റന്റ് റീജണൽ മാനേജർ (ARM) സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.

രാംപൂരിന് മുമ്പ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാർ മറുപടി ആവശ്യപ്പെട്ടപ്പോൾ രണ്ട് മുസ്ലീം യാത്രക്കാർ ഇറങ്ങി റോഡിൽ നമസ്കരിക്കുകയായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു.തുടർന്ന് മറ്റ് യാത്രക്കാർ എതിർപ്പ് ഉന്നയിക്കുകയും അവരിൽ ഒരാൾ സംഭവത്തിന്റെ വിഡിയോ എടുത്ത് ഞായറാഴ്ച പരസ്യമാക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെ എംഡി ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പരാതി നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച വിഷയത്തിൽ നടപടിയെടുത്തു. അതേസമയം, നടപടി ഏകപക്ഷീയമാണെന്ന് യുപി റോഡ്‌വേസ് എംപ്ലോയീസ് യൂണിയൻ മേഖലാ സെക്രട്ടറി രവീന്ദ്ര പാണ്ഡെ പറഞ്ഞു, ഡ്രൈവർക്കും കണ്ടക്ടർക്കും അവരുടെ വാദം അവതരിപ്പിക്കാൻ അവസരം നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.