അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായി മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 7.5 ട്രില്യൺ രൂപയുടേതാണ് നിലവിലെ ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി. ഇതിനകം തന്നെ ഈ വിപണി 450 ദശലക്ഷം ജോലി സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട് ഇന്ത്യയിൽ. സർക്കാരിന് നികുതിയിനത്തിൽ ഭീമമായ തുകയും ഈ വിപണിയിൽ നിന്ന് ലഭിക്കുന്നു.

വാഹന ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇന്ന് മൂന്നാംസ്ഥാനത്താണ്. ജനസംഖ്യാപരമായി മുമ്പിൽ നിൽക്കുന്നതിനാൽ ഈ വളർച്ച ഒഴിവാക്കാനാകാത്തതാണ്. എന്നാൽ, ഈ കാരണംകൊണ്ട് മാത്രമാണ് ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ഗഡ്കരി ഇത്ര ഉറപ്പോടെ പറയുന്നത്? അല്ല എന്നാണുത്തരം. ഇന്ത്യയുടെ വളർച്ചയുടെ തോത് മറ്റ് വിപണികളെ അപേക്ഷിച്ച് അതിവേഗതയിലാണ് എന്നതാണ് വസ്തുത. ഈ വളർച്ചാനിരക്ക് ഇന്ത്യ കൈവരിക്കാൻ തുടങ്ങിയത് രണ്ടായിരാമാണ്ടിനു ശേഷമാണ്.

അന്നും ഇന്നും ഇന്ത്യയിൽ ടൂവീലർ വിൽപ്പനയാണ് മുമ്പിൽ. 2006ൽ ഏഴ് ദശലക്ഷം യൂണിറ്റിന്റെ പരിസരത്തായിരുന്നു ആകെ ബൈക്കുൽപ്പാദനം. ഇത് 2010ലെത്തിയപ്പോൾ 10 ദശലക്ഷം യൂണിറ്റായി വളർന്നു. തൊട്ടടുത്ത വർഷങ്ങളിൽ ഈ വളർച്ച കൂടുതൽ വേഗത്തിലായി. 2012ൽ എത്തിയപ്പോൾ ആകെ ബൈക്കുൽപ്പാദനം 15 ദശലക്ഷം യൂണിറ്റായി ഉയർന്നു. 2014ൽ ഇത് 17 ദശലക്ഷം യൂണിറ്റിന്റെ പരിസരത്തെത്തി. ഉളവിൽ ഇത്ര വരില്ലെങ്കിലും, ഏറെക്കുറെ സമാനമായ വളർച്ചാവേഗം കാർ വിപണിക്കും വാണിജ്യവാഹന വിപണിക്കും ഉണ്ടായിരുന്നു.

ഈ വളർച്ചാവേഗതയാണ് നമുക്ക് ഇനി ഗുണകരമാകുക. നിലവിൽ ഏറ്റവും വലിയ വാഹനവിപണി ചൈനയാണ്. ഇവിടെ 2022ൽ 26,864,000 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇത് രണ്ട് ശതമാനം വിപണിവളർച്ചയാണ് കാണിക്കുന്നത്. യുഎസ്സിൽ വിറ്റത് 13,828,337 വാഹനങ്ങളാണ്. പക്വതയെത്തിയ ഈ വിപണി പക്ഷെ, വളരുകയല്ല, പിന്നാക്കം പോകുകയാണ്. 8 ശതമാനത്തോളം പിന്നിലാണ് വിൽപ്പന.

മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ, ഒന്നും രണ്ടും സ്ഥാനത്തുള്ളവരെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നു കാണാം. 43,67964 യൂണിറ്റാണ് 2022ൽ ഇന്ത്യയിൽ വിറ്റത്. അഥവാ, യുഎസ്സിൽ വിറ്റ വാഹനങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നുപോലുമാകുന്നില്ല. എന്നാൽ പ്രത്യേകത കാണേണ്ടത് വളര്‍ച്ചയിലാണ്. തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വളർച്ചയാണ് വിൽപ്പനയിൽ ഇന്ത്യക്കുണ്ടായിട്ടുള്ളത്.

നേരത്തെ മുന്നാംസ്ഥാനത്ത് നിന്നിരുന്ന ജപ്പാൻ നാലാമതെത്തി എന്നതും ശ്രദ്ധേയമാണ്. 5 ശതമാനം പിന്നാക്കമാണ് വളർച്ച. തൊട്ടു പിന്നിൽ ജർമ്മനിയും, ബ്രസീലും, യുകെയും, ഫ്രാൻസും, കൊറിയയും, കാനഡയുമെല്ലാം വരുന്നുണ്ട്. ജർമ്മനിയുടേത് പൂജ്യം ശതമാനമാണ് വളര്‍ച്ച. മറ്റെല്ലാ രാജ്യങ്ങളും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കടുത്ത വീഴ്ച സംഭവിച്ചിരിക്കുന്നത് റഷ്യയിലാണ്. ഈ രാജ്യത്ത് 2022ൽ 59 ശതമാനമാണ് വാഹനവിൽപ്പന ഇടിഞ്ഞത്. 2022ൽ ഇന്ത്യ മൂന്നാമതെത്തിയത് ഓട്ടോമൊബൈൽ മേഖലയിൽ വലിയ വാർത്തയായിരുന്നു. ആദ്യമായാണ് നമ്മുടെ രാജ്യം വാഹന ഉൽപ്പാദനത്തിൽ മൂന്നാമതെത്തുന്നത്.

ശക്തമായ ഡിമാൻഡാണ് ഇന്ത്യൻ വാഹന വിപണിയുടെ പ്രത്യേകത. വളർന്നുകൊണ്ടിരിക്കുന്ന വിപണിയായതിനാൽ ഡിമാൻഡ് ഇനി കുറയാൻ പോകുന്നില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ കണക്കുകൾ പറയുന്നത് അതാണ്. ഇക്കാരണത്താലാണ് യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കാർനിർമ്മാതാക്കൾ ഇന്ത്യയിലേക്ക് കടക്കുന്നത്. ജപ്പാൻ പോലുള്ള രാജ്യങ്ങളും വാഹന വിൽപ്പനയുടെ കാര്യത്തിൽ വളർച്ച അവസാനിച്ച ഇടങ്ങളാണ്. ഈ ട്രെൻഡ് വർഷങ്ങളായി നിലനില്‍ക്കുന്നു. യുഎസ്സും, യുകെയും, സിംഗപ്പൂരും, ഈജിപ്തുും, ഡെൻമാർക്കുമെല്ലാം വളർച്ച മുട്ടിയ സ്ഥിതിയിലാണുള്ളത്. സമ്പദ്‌വ്യവസ്ഥ പക്വതയെത്തി എന്നതും ഈ ട്രെൻഡിന് ഒരു കാരണമാകാം.

ഇന്ത്യ മാത്രമല്ല വളർച്ച കണ്ടെത്തുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇന്തോനീഷ്യ, തായ്‌ലാൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളും വാഹനവിപണിയിൽ മുമ്പോട്ടു തന്നെയാണ്. വളർന്നുകൊണ്ടിരിക്കുന്ന വിപണികളെന്ന പ്രത്യേകതയാണ് ഇവയ്ക്കെല്ലാമുള്ളത്. അതെസമയം ചൈന അതിവേഗത്തിലുള്ള വളർച്ച വരുംവർഷങ്ങളിൽ കൈവരിച്ചേക്കാമെന്നതും കാണേണ്ടതുണ്ട്. ചൈനയെ മറികടന്ന് വളരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ചെറിയ ദൗത്യമായിരിക്കില്ല.

ഇന്ത്യയുടെ വളർച്ച കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വളരെ പ്രത്യക്ഷമാണ്. ഒരു സാമ്പത്തികമാന്ദ്യത്തെയും കോവിഡിനെയും അതിജീവിക്കാൻ അതിന് സാധിച്ചിട്ടുണ്ട്. പുതിയ സാമ്പത്തികമാന്ദ്യ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക് കടന്നുവരുന്ന ഓട്ടോമൊബൈൽ കമ്പനികളുടെയും, പുതിയ കാർമോഡലുകളുടെയും നിര അവസാനിച്ചിട്ടില്ല. മാന്ദ്യം താൽക്കാലികമായിരിക്കുമെന്നും, ഇന്ത്യൻ വിപണി അതിജീവിക്കുമെന്നും വാഹനനിർമ്മാതാക്കൾ കരുതുന്നു.