കല്‍പ്പറ്റ: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും ക്യാമറയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുപിടിച്ച് തിരികെ ഏല്‍പ്പിച്ച വയനാട് മേപ്പാടി പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികള്‍. മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂര്‍ സ്വദേശികളുടെ ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കളാണ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ പതിനൊന്ന് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നവരുടെ വസ്തുക്കളാണ് നഷ്ടമായത്. രണ്ട് മൊബൈല്‍ ഫോണുകൾ, രണ്ട് സ്മാര്‍ട്ട് വാച്ച്, ഒരു ക്യാമറയും നഷ്ടമായത്. മറ്റു വിനോദസഞ്ചാരികളുടെ ബാഗുകളിലൊന്നില്‍ ഇവ മാറിവെക്കുകയായിരുന്നു. വസ്തുക്കൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടന്‍ ഇവര്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതി ലഭിച്ചയുടന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചുണ്ടേല്‍ ഓടത്തോടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വിനോദ സഞ്ചാര സംഘത്തിലുണ്ടായിരുന്നയാളുടെ ബാഗില്‍ നിന്നും നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ കണ്ടെടുക്കുകയായിരുന്നു.

കണ്ടെത്തിയ സാധനങ്ങള്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ വച്ച് പരാതിക്കാർക്ക് കൈമാറി. രണ്ടു ലക്ഷം രൂപയോളം വരുന്ന മുതലുകള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് വിനോദസഞ്ചാരികള്‍ വയനാട് വിട്ടത്. വയനാട് പോലീസിന്റെ വേഗത്തിലുള്ള നടപടിയെയും കേരളാ പോലീസിന്റെ ആത്മാര്‍ത്ഥതയെയും ബാംഗ്ലൂര്‍ സ്വദേശികളായ വിനോദ സഞ്ചാരികൾ പ്രശംസിച്ചു.

പോലീസ് ഉദ്യോഗസ്ഥരായ എസ്ഐ സിറാജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ കെ വിപിന്‍, കെ റഷീദ്, സി കെ നൗഫല്‍, പോലീസ് ഡ്രൈവര്‍ ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് സഞ്ചാരികളുടെ നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാൻ സഹായം ചെയ്ത് നൽകിയത്.