പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’ . കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ കുരുതി എന്ന ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ നടപടികളെ തൃശൂര്‍ അതിരൂപതാ മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ന്യുനപക്ഷ അവകാശങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. വിദ്യഭ്യാസ സമിതി ശുപാര്‍ശകള്‍ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും അതിരൂപാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

എയ്ഡഡ് സ്‌കൂളുകളിലെ പ്‌ളസ് വണ്‍ കമ്യുണിറ്റിക്വാട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍ ഏക ജാലക സംവിധാനം വഴി നടത്തണമെന്നുള്ള നിര്‍ദേശം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ന്യുനപക്ഷാവകാശങ്ങളില്‍മേലുളള കടന്ന് കയറ്റമാണെന്ന് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി.വിദഗ്ദ സമിതി ശുപാര്‍ശകള്‍ അപക്വവും ചില നിരീക്ഷണങ്ങള്‍ വേണ്ടത്ര പഠിക്കാതെയുമാണ് ചേര്‍ത്തിട്ടുള്ളത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ട്. നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനാല്‍ നിരവധി അധ്യാപകര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ലന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.