പോർട്ട്ലൻഡ്: യുഎസിലെ ഓറിഗണിൽ പലയിടത്തായി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആറ് സ്ത്രീകളുടെ മൃതദേഹങ്ങൾ. സമാനസാഹചര്യത്തിൽ മരിച്ച യുവതികൾ നേരിട്ടത് ഒരു സീരിയൽ കില്ലറുടെ ആക്രമണത്തിലാണെന്ന സംശയത്തിലാണ് പ്രദേശവാസികളും അന്വേഷണ ഏജൻസികളും. ആറു മാസത്തെ ഇടവേളയിലാണ് സംസ്ഥാനത്ത് ആറോളം സ്ത്രീകൾ കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മൃതദേഹങ്ങളിൽ പലതും കണ്ടെടുത്തത്. എന്നാൽ ഈ കേസുകളുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

മരിച്ചവരെല്ലാം സ്ത്രീകളാണെന്നതിനാലും കൊലപാതകങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നു സംശയിക്കുന്നതിനാലും ഒരു സീരിയൽ കില്ല‍ർ നാട്ടിൽ പിടികൊടുക്കാതെ കറങ്ങുന്നുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. റോഡുവക്കിലോ ഒറ്റപ്പെട്ട വനപ്രദേശങ്ങളിലോ ആണ് മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്. ഫെബ്രുവരി മാസമാണ് ആദ്യ മരണം നടന്നത്. മെയ് മാസത്തിലും ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് അന്വേഷണ ഏജൻസികളാണ് പ്രവ‍ർത്തിക്കുന്നത്. പ്രതി ഒരാളാകാൻ സാധ്യതയുണ്ടെന്നതിനാൽ ഈ ഏജൻസികൾ പരസ്പരം വിവരങ്ങൾ കൈമാറുന്നുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ.

150 കിലോമീറ്ററോളം വരുന്ന ഭൂപ്രദേശത്ത് പലയിടത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 22കാരിയായ ആഷ്ലി റീൽ എന്ന യുവതിയാണ് അവസാനമായി കൊല്ലപ്പെട്ടത്. മാർച്ച് അവസാനമാണ് യുവതിയെ ഒടുവിലായി ജീവനോടെ കണ്ടത്. എന്നാൽ മെയ് ഏഴിന് ഈഗിൾ ക്രീക്കിനു സമീപം ആഷ്ലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാ‍ർച്ച് അവസാനം തന്നെ കാണാതായ ജൊവാന സ്പീക്സ് എന്ന യുവതിയുടെ മൃതദേഹം ഏപ്രിൽ എട്ടിനും കണ്ടെത്തി. തലയിലും കഴുത്തിലുമേറ്റ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ട്. ആറു കേസുകളിൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനായതും ഈ കേസിൽ മാത്രമാണ്. സംഭവം കൊലപാതകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അതേസമയം, പ്രദേശത്തു തന്നെ നിരവധി സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നാണ് സഹോദരി റോബിൻ്റെ പ്രതികരണം. സംഭവങ്ങൾ ആവർത്തിക്കുന്നതിലെ ആശങ്കയും അവർ മറച്ചുവെച്ചില്ല. മരിച്ച മറ്റു യുവതികളുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും മരണങ്ങളിലെ സമാനതകൾ അന്വേഷണ ഉദ്യോഗസ്ഥരുമായി ച‍ർച്ച ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി

ബ്രിജറ്റ് വെബ്സ്റ്റർ, ചാരിറ്റി പെറി എന്നീ യുവതികളുടെ മരണങ്ങളും സമാനമായിരുന്നു. മാർച്ച് ആദ്യവാരം കാണാതായ ബ്രിജറ്റിൻ്റെ മൃതദേഹം ഏപ്രിൽ 30നാണ് കണ്ടെത്തിയത്. ഏപ്രിൽ 2നാണ് എയ്ൻസ്വർത്ത് സ്റ്റേറ്റ് പാർക്കിൽ നിന്ന് ചാരിറ്റിയുടെ മൃതദേഹം ലഭിക്കുന്നത്. പോൾക്ക് കൗണ്ടി പരിധിയിലായിരുന്നു ബ്രിജറ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ടെന്ന് ക്ലാക്കമസ് കൗണ്ടി ഷെരിഫ് ഓഫീസ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും ശേഖരിക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ വരുന്ന കമൻ്റുകൾ പോലും പരിശോധിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. അന്വേഷണ ചുമതലയുള്ള പോൾക്ക്, മൾട്ട്നോമാ ഷെരിഫ് ഓഫീസുകളും സമാനമായ പ്രതികരണം നടത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ഏപ്രിൽ 24 ഒരു നേറ്റീവ് അമേരിക്കൻ യുവതിയെ ഹൈവേയ്ക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നു അഞ്ച് കിലോമീറ്റർ മാത്രം അകലെയായിരുന്നു ഡിസംബർ മുതൽ കാണാതായ ക്രിസ്റ്റിൻ സ്മിത്തിനെ ഫെബ്രുവരി 19ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞിട്ടില്ല.