2004 ഡിസംബർ 26, ശ്രീലങ്ക മറക്കാനിടയില്ലാത്ത ഒരു ട്രെയിൻ ദുരന്തം നടന്ന ദിവസം. കൊളംബോ നഗരത്തിനും ഗോളിനും ഇടയിൽ സർവീസ് നടത്തുകയായിരുന്നു മാത്താര എക്സ്പ്രസ്. ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തുകൂടിയാണ് ഈ ട്രെയിൻ കടന്നുപോയിരുന്നത്. കൊളംബോയിലെ ഫോർട്ട് സ്റ്റേഷനിൽ നിന്നും 6.50ന് ആരംഭിച്ച യാത്ര 9.30 അവസാനിച്ചത് വലിയൊരു ദുരന്തത്തോടെയായിരുന്നു.

ട്രെയിൻ പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ശ്രീലങ്കയുടെ പല്ലേക്കെലെയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൽ അസാധാരണമായ ഒരു ചലനം രേഖപ്പെടുത്തി. അതൊരു സുനാമിയായി രൂപം പ്രാപിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സുനാമി മുന്നറിയിപ്പ് മരദാനയിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ എട്ട് ട്രെയിനുകൾ പിടിച്ചിടാൻ അധികൃതർക്കു കഴിഞ്ഞു. എന്നാൽ മാത്താര എക്സ്പ്രസ് അപ്പോഴേക്കും ദുരന്തക്കയത്തിലേക്ക് എത്തിപ്പെട്ടിരുന്നു.

ദുരന്തത്തിനു മുമ്പ് മാത്താര എക്സ്പ്രസ് എത്തിയത് അമ്പലംഗോഡ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു. ഈ സമയം ട്രെയിൻ കടത്തിവിടാനുള്ള തിരക്കിലായിരുന്നു റെയിൽവേ സ്റ്റേഷൻ മാസ്റ്ററും മറ്റ് ജീവനക്കാരും. ഇതിനിടെ ഫോൺ റിങ് ചെയ്യുന്നത് ജീവനക്കാർ ആരും ശ്രദ്ധിച്ചില്ല. ഒരുപക്ഷേ ആ ഫോണെടുക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വലിയൊരു ദുരന്തം ഒഴിവാകുമായിരുന്നു.

സമയം 9.30, തെൽവത്തയ്ക്കടുത്തുള്ള പെരാലിയ ഗ്രാമത്തിൽ സുനാമിയുടെ അതി ഭീമൻ തിരകളിലൊന്ന് ആഞ്ഞടിച്ചു. അപ്പോഴേക്കും മാത്താര എക്സ്പ്രസ് അവിടേക്ക് എത്തിയിരുന്നു. ചുറ്റും വെള്ളം കയറിയതിനാൽ ട്രെയിൻ അവിടെ നിർത്തി. ജലനിരപ്പ് കൂടിവരുന്നതിന്റെ മുന്നറിയിപ്പായി അലാറം മുഴങ്ങി. പാളത്തിൽ ട്രെയിൻ സുരക്ഷിതമായിരിക്കുമെന്നു കരുതിയ യാത്രക്കാർ കോച്ചുകളുടെ മുകളിൽ കയറി ഇരിക്കാനുള്ള ശ്രമം തുടങ്ങി. മറ്റുചിലർ ട്രെയിന്റെ മറുഭാഗത്തിറങ്ങി സുരക്ഷിതരായിരിക്കാൻ ശ്രമിച്ചു. തിരവന്നടിച്ചാൽ പിൻഭാഗത്ത് തങ്ങൾ സുരക്ഷിതരായിരിക്കുമെന്നാണ് അവർ കരുതിയത്. പത്തു മിനിറ്റിന് ശേഷം വലിയൊരു തിര ആഞ്ഞടിച്ചു. ട്രെയിനും അവിടെയുണ്ടായിരുന്ന ആളുകളുമടക്കം തൂത്തെറിയപ്പെട്ടു.

എട്ട് കോച്ചുകളിൽ തിങ്ങിനിറഞ്ഞ് ആളുകൾ ഉണ്ടായിരുന്നു. പുറത്ത് വെള്ളം നിറഞ്ഞിരുന്നതിനാൽ കോച്ചുകളുടെ വാതിൽ തുറക്കാൻ കഴിയുമായിരുന്നില്ല. ആഞ്ഞടിച്ച തിരയിൽ കോച്ചിലുണ്ടായിരുന്നവരാകെ മുങ്ങി. കോച്ചിനു മുകളിൽ കയറിയിരുന്നവർ ഒഴുക്കിൽപ്പെട്ടു. 25 മുതൽ 30 അടിവരെ ഉയരത്തിലാണ് തിരകൾ ആഞ്ഞടിച്ചത്.

ഈ അപകടത്തിൽ 1700 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. തീവണ്ടി യാത്രികർക്ക് 1500 ടിക്കറ്റുകൾ നൽകിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നായി 200 ഓളം യാത്രികർ ടിക്കറ്റെടുക്കാതെ ട്രെയിനിൽ സഞ്ചരിച്ചിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ ദുരന്തത്തിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ട്രെയിനിൽ ഉണ്ടായിരുന്ന 150 പേർ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. 900 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായാണ് ശ്രീലങ്കയിലെ ഈ സംഭവം കണക്കാക്കുന്നത്.