മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ശാന്തകുമാരി. 250 ഓളം ചിത്രങ്ങളിൽ അമ്മയായും സഹനടിയായുമൊക്കെ അഭിനയിച്ച അഭിനേത്രി. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘2018’ ആണ് ശാന്തകുമാരി അവസാനം അഭിനയിച്ച ചിത്രം.

അമ്മ വേഷങ്ങൾ കൂടുതലായും ചെയ്ത ശാന്തകുമാരിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തകുമാരിയുടെ അരങ്ങേറ്റം. അതേ വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ശാന്തകുമാരി സ്വന്തമാക്കി. എന്നാൽ എന്തുകൊണ്ടാണ് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോയതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശാന്തകുമാരി. മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവർ.

“സഞ്ചാരി, ലോറി എന്നീ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചു. പാലാട്ട് കുഞ്ഞിക്കണ്ണനിൽ രതീഷിന്റെ നായികയായിരുന്നു. അതിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ രതീഷ് വന്ന് കെട്ടിപ്പിടിക്കുന്ന രംഗമുണ്ട്. എന്നെ അങ്ങനെ പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. അന്ന് മുതൽ ഞാൻ അമ്മയായി. ചില സിനിമകളിൽ നിന്ന് മനപൂർവ്വം ഒഴിഞ്ഞു മാറി. സരിതയുടെ അമ്മയായി അഭിനയിക്കുമ്പോൾ അവർ എന്നോട് പറഞ്ഞിട്ടില്ല അതിൽ റേപ്പ് സീനുണ്ടെന്നത്. ടേക്ക് പോയപ്പോൾ ഒരാൾ എന്നെ പിന്നിൽ വന്ന് പിടിക്കുന്നു. ഞാൻ ഒറ്റ ചവിട്ടും കൊടുത്തു എന്റെ പാട്ടിന് ഇറങ്ങി പോന്നു. അന്ന് അഭിനയിച്ചത് സി ഐ പോളായിരുന്നു. രാത്രിയായപ്പോൾ ഞാൻ ഈ സിനിമയിൽ അഭിനയിക്കില്ല എന്ന് എഴുതി വച്ചിട്ട് അവിടെ നിന്ന് ഇറങ്ങി പോന്നു,” ശാന്തകുമാരിയുടെ വാക്കുകളിങ്ങനെ.

2018 ന്റെ പ്രമോഷനെത്തിയപ്പോൾ ശാന്തകുമാരി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ ടൊവിനോ സെറ്റിൽ വച്ച് തനിക്കു നൽകിയ ബഹുമാനത്തെ കുറിച്ചായിരുന്നു ശാന്തകുമാരിയുടെ വാക്കുകൾ. “ഇത്രവർഷങ്ങളായി അഭിനയിച്ചിട്ടും ഒരാളു പോലും ശാന്തകുമാരിയുടെ കൂടെ അഭിനയിച്ചു എന്നു പറഞ്ഞിട്ടില്ല. അവരൊക്കെ നല്ല ഉയരത്തിലുള്ള ആളുകളെ നോക്കിയേ പറയാറുള്ളൂ. പക്ഷേ ടൊവിനോ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ സന്തോഷമാണോ സങ്കടമാണോ എന്നെനിക്കറിയില്ല. ആ കുട്ടിക്ക് കൊടുക്കാൻ ഒന്നും എന്റെയടുത്തില്ല. നല്ലതു വരട്ടെ, ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ, നല്ല നല്ല അവസരങ്ങൾ വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു”

‘ഈ പ്രായത്തിലും ശാന്തകുമാരി ചേച്ചിയൊക്കെ കാണിക്കുന്ന ഡെഡിക്കേഷനാണ് ബുദ്ധിമുട്ടുകളെ അതിജീവിച്ച് ചിത്രീകരണം പൂർത്തിയാക്കാൻ’ തനിക്ക് പ്രചോദനമായതെന്ന് ടൊവിനോ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.