കട്ടപ്പനയില്‍ ഹൃദയാഘാതമുണ്ടായ 17കാരിയെ രക്ഷിക്കാന്‍ കൈകോര്‍ത്ത് നാട്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നും അടിയനന്തര ശസ്ത്രക്രിയയ്ക്കായി ആന്‍മരിയയെയാണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്.  KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സാണ് കുട്ടിയെ  മിന്നല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.

മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനയുമായി എത്തിയതിനു പിന്നാലെ നിരവധിപേരാണ് ആശുപത്രിയിലേക്കെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കി നല്‍കിയത്. കട്ടപ്പന മുതല്‍ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയുപ്പുമായി പോലീസും എത്തിയിരുന്നു.

കട്ടപ്പന പള്ളിയില്‍ ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെയായിരുന്നു ആന്‍മരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് ഇവിടെവെച്ച് ആന്‍മരിയയ്ക്ക് ചികിത്സ നടത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി  എത്രയും പെട്ടെന്ന്  അന്‍മരിയയെ ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.