കണ്ണൂര്‍: വടക്കെ മലബാറിലെ ക്ഷേത്ര വാദ്യകലയുടെ അമരക്കാരനും, വാദ്യകലയ്ക്ക് മലബാറില്‍ ജന ശ്രദ്ധനേടികൊടുത്തവരില്‍ പ്രമുഖനുമായിരുന്ന കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍ (72) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.

കേരളത്തിലും വിദേശ രാജ്യങ്ങളിലും വാദ്യ കല അവതരിപ്പിച്ച് ജനകീയനായ കലാകാരനാണ്  കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍. ഗുരുക്കന്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ അടിസ്ഥാന വാദ്യ സമ്പ്രദായത്തെ നിലനിര്‍ത്തി കൊണ്ട് പുതിയ തലമുറയില്‍പ്പെട്ട പ്രഗല്‍ഭരായ ഒട്ടനവധി കലാക്കാരന്‍മാക്കൊപ്പം വാദ്യ പ്രമാണിയായി പുതിയ സമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും  അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാന്‍ കടന്നപ്പള്ളി ആശാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.  

തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും ആചാരപേരും നല്‍കി വാദ്യലോകം മഹാ പ്രതിഭയെ ആദരിക്കുകയുണ്ടായി. ക്ഷേത്ര കല അകാഡമി അവാര്‍ഡ് ഉള്‍പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ കടന്നപ്പള്ളി ആശാന് ലഭിച്ചിട്ടുണ്ട്. 

കൊട്ടിയൂര്‍, തളിപറമ്പ്, പയ്യന്നൂര്‍ തുടങ്ങി മലബാറിലെ മഹാക്ഷേത്രങ്ങളിലെ അടിയന്തര- ഉത്സവ വാദ്യങ്ങള്‍ നടത്തി പോന്ന ശങ്കരന്‍ കുട്ടി ആശാന്റെ വേര്‍പാട് കലാ കേരളത്തിനും വടക്കെ മലബാറിനും നികത്താനാവാത്ത നഷ്ടമായിരിക്കുകയാണ്.