റോം: ഇറ്റലിയിലെ ലോംബാഡി മേഖലയിൽ ചുഴലിക്കാറ്റിൽ അകപ്പെട്ട് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മറിഞ്ഞു. 19 യാത്രികരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ ഒരു റഷ്യൻ പൗരനും ഒരു ഇസ്രയേലി പൗരനും ഉൾപ്പെടുന്നു.
ആൽപ്സ് പർവതനിരയ്ക്ക് സമീപത്തുള്ള മാഗിയോർ തടാകത്തിലാണ് അപകടം സംഭവിച്ചത്. ജന്മദിന പാർട്ടി നടത്താനായി വിദേശ വിനോദസഞ്ചാരികൾ വാടകയ്ക്കെടുത്ത 16 മീറ്റർ നീളമുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ പൊടുന്നനേ വീശിയടിച്ച ചുഴലിക്കാറ്റിൽ ബോട്ട് അകപ്പെടുകയായിരുന്നു.
വെള്ളത്തിൽ വീണവരെ സമീപത്തുണ്ടായിരുന്ന ബോട്ടുകൾ എത്തിയാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്.