കോഴിക്കോട്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ നടന്നത് മതാധിഷ്ഠിത ചടങ്ങാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ മതാദിഷ്ഠിതമായ ഒരു രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുകയാണെന്നും മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. “ഇന്ത്യയിൽ പൗരത്വത്തിന് അടിസ്ഥാനം മതമല്ല. രാജ്യത്ത് നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്നത് ഓര്‍ക്കണം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാൽ, കേരളത്തിൽ അത് നടപ്പാകില്ല എന്നത് നിയമം വന്നപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരമൊരു നിയമം പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. “കേന്ദ്ര സർക്കാരിന്റെ പല നീക്കങ്ങളും മതനിരപേക്ഷത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഇത്തരം കാര്യങ്ങളിൽ നിഷ്പക്ഷത പാടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിന് തിരികൊളുത്തുമെന്ന് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ അവിസ്മരണീയ ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും ഈ സഭയില്‍ നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം ‘ചെങ്കോല്‍’ ഞങ്ങളെ പ്രചോദിപ്പിക്കും.ജനാധിപത്യം നമുക്ക് ഒരു സംവിധാനം മാത്രമല്ല. അത് ഒരു പാരമ്പര്യവും സംസ്‌കാരവും നമ്മുടെ ചിന്തകളുടെ ഭാഗവുമാണ് പ്രധാനമന്ത്രി വ്യക്താക്കി.

ഒരു സന്‍സദ് ഭവന്‍ മാത്രമല്ല, 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് പാര്‍ലമെന്റ് മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില തീയതികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 2023 മെയ് 28 അത്തരത്തിലുള്ള ഒരു ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.