പാകിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുണ്ടായ ഹിമപാതത്തില്‍ 10 പേര്‍ മരണപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പര്‍വതമേഖലയിലെ ആസ്റ്റോര്‍ ജില്ലയിലെ ഷണ്ടര്‍ ടോപ്പ് മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളടക്കം 10 പേര്‍ മരിച്ചതായാണ് പോലീസ് അറിയിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും പിന്നീട് പാകിസ്ഥാന്‍ സൈന്യവും ദൗത്യത്തില്‍ പങ്കുചേര്‍ന്നെന്നും പോലീസ് പറഞ്ഞു.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ചീഫ് സെക്രട്ടറി മൊഹിയുദ്ദീന്‍ വാനി അപകടം സ്ഥിരീകരിക്കുകയും ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മുഖ്യമന്ത്രി ഖാലിദ് ഖുര്‍ഷിദ് ഖാന്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം  രേഖപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി, ജിബിഡിഎംഎ (ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി) ഡയറക്ടര്‍ ജനറല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോട് സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ട്വിറ്ററില്‍ ഹിമപാതത്തില്‍ ജീവന്‍ നഷ്ടമായവരെ അനുശോചിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം പാകിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ പോലുള്ള വികസ്വര രാജ്യങ്ങളെ ഇത്തരം അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ലോകം മുഴുവനുളളവര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.