പറ്റ്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയിൽ ചത്ത പാമ്പ്. ഭക്ഷണം കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. അരാരിയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. എന്നാൽ 30 വിദ്യാർത്ഥികൾക്ക് മാത്രമാണ് അസുഖം ബാധിച്ച് ഫോർബിസ്ഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവരുടെ നില അപകടകരമല്ലെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

ജില്ലയിലെ ജോഗ്ബാനി പോലീസ് സ്റ്റേഷൻ പരിധിയിലെ അമൗന മിഡിൽ സ്‌കൂളിലാണ് സംഭവം. ഒരു ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അവകാശപ്പെട്ടു. ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടത് ഞെട്ടിക്കുന്ന കാര്യമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏജൻസിക്കെതിരെ നടപടിയെടുക്കും. വിദ്യാർത്ഥികളുടെ നില അപകടനില തരണം ചെയ്തതായി അൽബെല, ഫോർബ്സ്ഗഞ്ചിലെ എസ്ഡിഒ സുരേന്ദ്ര പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, ബീഹാറിലെ സിവാൻ ജില്ലയിൽ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പിയ മുട്ടയിൽ പ്രാണികളെ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ടൗൺ പോലീസ് സ്റ്റേഷന് കീഴിലുള്ള ചോത്ക തടിലയിലാണ് സംഭവം നടന്നത്. സ്‌കൂൾ മാനേജ്‌മെന്റ് കുട്ടികൾക്ക് ചോറും പയറും മുട്ടയും നൽകിയിരുന്നു. കുട്ടികൾ മുട്ടയുടെ തോട് നീക്കം ചെയ്തപ്പോൾ അതിൽ പ്രാണികളെ കണ്ടെത്തുകയായിരുന്നു. മുട്ടകൾ ചീഞ്ഞഴുകിയതാണെന്നും എന്നിട്ടും സ്‌കൂൾ അധികൃതർ പാകം ചെയ്‌ത് നൽകിയെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.