അങ്കമാലി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ആരുടേയും പരുക്ക് ഗുരുതരമല്ല. തിരുച്ചിറപ്പള്ളിയിൽനിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.  

കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽ രാവിലെ 6.30ന് ആയിരുന്നു അപകടം. പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പുറത്ത് വിട്ട വിവരം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ടൂറിസ്റ്റ് ബസിനെ  മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് വിവരം.  

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ട ബസ് പിന്നീട് എക്സ്കവേറ്ററുപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.