ലക്നോ: അയോധ്യയിലെ സ്വകാര്യ സ്കൂളിന്റെ ടെറസിൽ നിന്ന് വീണ് 15 വയസുകാരി മരിച്ചു. എന്നാൽ മകളെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ടെറസിൽ നിന്നും തള്ളി താഴെയിട്ടതാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും രണ്ട് ജീവനക്കാർക്കും കായികാധ്യാപകനുമെതിരെ പോലീസ് കേസെടുത്തു. ക്ലാസ് ഇല്ലാതിരുന്നിട്ടും മരിച്ച വിദ്യാർഥിനിയെ രാവിലെ 8:30 ന് പ്രിൻസിപ്പൽ വിളിച്ചുവരുത്തിയതായി പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
ടെറസിൽ നിന്നും വീഴുന്നതിന് മുൻപ് പീഡനത്തിന് ഇരയായതായി മകൾ പറഞ്ഞുവെന്നും പിതാവ് അവകാശപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.