ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നല്‍കിയ പരാതിയില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടന്‍ മലയാളിയുടെ ഉടമയായ സാജന്‍ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു.

യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ മറുപടി പയാന്‍ സാജന്‍ സ്‌കറിയക്ക് സമയം അനുവദിച്ച് ഹൈക്കോടതി സമന്‍സ് അയച്ചു.

ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സാജന്‍ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഡല്‍ഹി ഹൈക്കൊടതി ഉത്തരവ്.

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയാക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം പാലിക്കാന്‍ മറുനാടന്‍ മലയാളി തയ്യാറായില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് സാജന്‍ സ്‌കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.