പ്യോങ്യാങ്: ഉത്തര​കൊറിയയിൽ ബൈബിൾ കൈവശം വെച്ച കുടുംബത്തെ വധശിക്ഷക്ക് വിധിച്ചു. രണ്ടു വയസുള്ള കുട്ടിയടക്കമുള്ള കുടുംബമാണ് വധശിക്ഷ കാത്ത് കഴിയുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയിൽ 70,000 ക്രിസ്ത്യാനികളെ തടവിലാക്കിയിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ ഇന്ററനാഷനൽ റിലിജ്യസ് ​ഫ്രീഡം റിപ്പോർട്ടിൽ പറയുന്നത്.

മാതാപിതാക്കൾ ബൈബിൾ കൈവശം വെച്ച സംഭവത്തിലാണ് രണ്ടുവയസുള്ള കുട്ടിയെ ശിക്ഷിച്ചിരിക്കുന്നത്. ഇവരെ രാഷ്ട്രീയതടവുകാർക്കുള്ള കാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ പാർപ്പിച്ചിട്ടുള്ള ക്രിസ്ത്യൻ തടവുകാർ ശാരീരിക മർദനമടക്കമുള്ള കഠിന ശിക്ഷകൾ നേരിടുന്നതായും റിപ്പോർട്ടിലു​ണ്ട്. ഉത്തരകൊറിയയിൽ മതപരമായ ആചാരങ്ങൾ പിന്തുടരുന്നവരെയും മതത്തെ സൂചിപ്പിക്കുന്ന സാധനങ്ങൾ കൈവശം വെക്കുന്നവരെയും വിശ്വാസപരമായ കാര്യങ്ങൾ പങ്കുവെക്കുന്നവരെയും ശിക്ഷിക്കുന്നത് പതിവാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പറയുന്നു.

അറസ്റ്റിലായവരെ ജയിലിലടച്ച് ലൈംഗിക പീഡനമുൾപ്പെടെയുള്ളവ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിലെ സ്ക്രീകൾ ഇത്തരത്തിൽ കൊടിയ മർദനമനുഭവിക്കുന്നതായി 2021 ഡിസംബറിൽ കൊറിയ ഫ്യൂച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. അതിക്രമത്തിനിരയായ 151 സ്ത്രീകളുമായി സംസാരിച്ചാണ് അഭിമുഖം തയാറാക്കിയത്. നിലവിൽ ഉത്തരകൊറിയയുമായി യു.എസിന് നയതന്ത്രബന്ധമില്ല.