തിരുവനന്തപുരം: അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ചോദിച്ചു. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരായ അഴിമതിയിൽ മറുപടി പറയാതെ പേടിച്ചോടുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ വിമർശിച്ചു. ആയിരം കോടി പോക്കറ്റടിക്കാനാണ് അഴിമതി ക്യാമറ സ്ഥാപിച്ചത്. അടുത്ത മാസം 5 ന് ക്യാമറ സ്ഥാപിച്ച സ്ഥലത്ത് സായാഹ്‌ന പ്രതിഷേധ ധർണ്ണ യുഡിഎഫ് നടത്തും. ക്യാമറയ്ക്ക് കേടുപാടുകൾ വരുത്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി തുടർച്ചയായ അഴിമതി നടക്കുകയാണ്. എന്നിട്ട് വില്ലേജ് ഓഫീസറെ കളിയാക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ അരക്ഷിതാവസ്ഥയുണ്ട്. അതിന് കാരണം സിപിഎം പാർട്ടി പൊലീസിനെ നിയന്ത്രിക്കുന്നതാണ്. പോലീസ് ആസ്ഥാനത്ത് കൂട്ടയടിയാണെന്ന് കുറ്റപ്പെടുത്തിയ വിഡി സതീശൻ, സ്കോട്ട്ലന്റ് യാർഡിനെ വെല്ലുന്ന പൊലീസിനെ മുഖ്യമന്ത്രി ദുർബലമാക്കിയെന്നും കുറ്റപ്പെടുത്തി.