തിരുവനന്തപുരം: അടുത്ത മാസം അഞ്ചാം തീയതി മുതൽ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതൽ എഐ ക്യാമറകൾക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വ്യക്തമാക്കി.  ക്യാമറ പ്രവർത്തനം ആരംഭിക്കുന്ന ജൂൺ 5 ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും.  ക്യാമറകൾ സ്ഥാപിച്ചതിന് മുന്നിൽ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി  പിണറായി വിജയനെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രി അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.  അതേസമയം എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ സർക്കാർ പുതിയ സമിതിയെ നിയമിച്ചിട്ടുണ്ട്. അഞ്ചായം തീയതിക്ക് മുമ്പ് സമിതി റിപ്പോർട്ട് സമർപ്പിക്കും. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവർത്തനം വിലയിരുത്തുന്നത്.

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താൽ തത്കാലം പിഴയീടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് ഇളവ്. കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത് വരെ  കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്നാണ് ഗതാഗതമന്ത്രി ആന്‍റണി രാജു  പ്രതികരിച്ചത്. അതിനിടെ എഐ ക്യാമറയുടെ വില സംബന്ധിച്ചുള്ള കെൽട്രോണ്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള  കെല്‍ട്രോണിന്‍റെ   മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.