വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആംനസ്‌റ്റി ഇന്ത്യ ആവശ്യപ്പെട്ടതിനെ പിന്നാലെ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ ഇത് പരിശോധിക്കുമെന്ന് അറിയിച്ചു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടനടി പിൻവലിക്കുന്നതുൾപ്പെടെ മനുഷ്യാവകാശങ്ങൾക്കായി മൂന്ന് മുൻ‌ഗണന നടപടികൾ കൈക്കൊള്ളണമെന്ന് ആംനസ്‌റ്റി ഇന്ത്യ ചൊവ്വാഴ്‌ച കർണാടക സർക്കാരിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

“ഭാവിയിൽ സർക്കാർ അത് പരിശോധിക്കും”. നിലവിൽ പ്രാബല്യത്തിലുള്ള ഹിജാബ് നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച്, കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞു. 

“ഞങ്ങൾക്ക് ഏറ്റവും മികച്ചത് എന്തുചെയ്യാനാകുമെന്ന് ഭാവിയിൽ നിങ്ങൾ കാണും. ഇപ്പോൾ, കർണാടകയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകിയ അഞ്ച് ഉറപ്പുകൾ നിറവേറ്റേണ്ടതുണ്ട്,” പരമേശ്വരയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

ഇത് നയപരമായ പ്രശ്‌നമാണെന്നും, ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നിയമപരമായ വഴികൾ ആരായുമെന്നും സർക്കാർ നിലപാട് ആവർത്തിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിർബന്ധമാണെന്നും ഹിജാബ് ധരിക്കുന്നതിൽ വിട്ടുവീഴ്‌ചയും ഉണ്ടാകരുതെന്നും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കർണാടക ഹൈക്കോടതിയും തീരുമാനം ശരിവച്ചു.

പിന്നീട്, മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ഉത്തരവിനെ എതിർക്കുകയും അന്തിമ വിധി വരുന്നതുവരെ ക്ലാസുകളിൽ കയറാൻ വിസമ്മതിക്കുകയും ചെയ്‌തു. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസ് പറഞ്ഞു.

“വ്യക്തി സ്വാതന്ത്ര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ല. ബിജെപി അങ്ങനെ ചെയ്‌തെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്” ഈ വിഷയത്തിൽ ഭാവിയിലെ ഏത് നടപടിയും ഭരണഘടനാ പരിധിക്കുള്ളിൽ തന്നെ നടപ്പാക്കുമെന്ന് ഹാരിസ് പറഞ്ഞു.

ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസി ഇത് സാംസ്‌കാരിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഹിജാബ് നിരോധനം പിൻവലിക്കാനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കത്തെ എതിർക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ആർ അശോക് പറഞ്ഞു.