വാരാണസി: ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട ഏഴ് കേസുകളും ഒന്നിച്ച് പരിഗണിക്കുമെന്ന് വാരാണസി ജില്ലാ കോടതി. തിങ്കളാഴ്ച വാദം അവസാനിച്ചതിന് ശേഷം വിധി പറയാന്‍ മാറ്റിവെച്ച ശേഷമാണ് ജില്ലാ ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. സമയവും പണവും ലാഭിക്കാനും സാധ്യമായ നിയമപരമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും വേണ്ടി എല്ലാ കേസുകളും ക്ലബ് ചെയ്യണമെന്ന് ഹിന്ദു പക്ഷത്ത് നിന്നുള്ള നാല് ഹരജിക്കാര്‍ കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയിരുന്നു. വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്നായിരുന്നു അപേക്ഷ. 

2021 ഓഗസ്റ്റില്‍, ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്യുന്ന ശൃംഗര്‍ ഗൗരി സ്ഥലത്ത് പതിവായി ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ പ്രാദേശിക കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2022 ഏപ്രിലില്‍ സീനിയര്‍ ഡിവിഷന്‍ കോടതി പള്ളി പരിസരം സര്‍വേ നടത്താന്‍ ഉത്തരവിട്ടു. 2022 മെയ് മാസത്തില്‍ സര്‍വേ പൂര്‍ത്തിയായി. ഈ സമയത്ത് പള്ളി സമുച്ചയത്തില്‍ ഒരു ശിവലിംഗം കണ്ടെത്തി.

ഈ വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഗ്യാന്‍വാപി പള്ളി-കാശി വിശ്വനാഥ് ഇടനാഴിക്കുള്ളിലെ ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തരുതെന്ന് മെയ് 19 ന് സുപ്രീം കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) നിര്‍ദ്ദേശിച്ചു.

മെയ് 16 ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഹര്‍ജിയില്‍ മെയ് 19-നകം മറുപടി നല്‍കണമെന്ന് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അടുത്ത വാദം ഓഗസ്റ്റ് ഏഴിന് നടക്കും.