കൊച്ചി: എറണാകുളത്ത് കുർബാന നടന്നുകൊണ്ടിരിക്കെ പള്ളിയുടെ അൾത്താരയിൽ കയറി യുവാവിന്‍റെ അതിക്രമം. എറണാകുളം മൂഴിക്കുളത്ത് സെന്‍റ് മേരിസ് ഫെറോണ പള്ളിയിലാണ് അൾത്താരയിൽ കയറി യുവാവ് അതിക്രമം നടത്തിയത്. രാവിലെയാണ് സംഭവം.

വൈദികൻ കുർബാന അർപ്പിക്കുന്നതിനിടയിൽ അൽത്താരയിൽ അതിക്രമിച്ച് കയറി കുരിശ് ഉൾപ്പടെയുള്ള ആൾത്താരയിലെ ഉപകരണങ്ങൾ വലിച്ചെറിയുകയായിരുന്നു. തുടർന്ന് അക്രമിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കും ഇയാളിൽ നിന്ന് അക്രമണം നേരിടേണ്ടി വന്നു. ജനാഭിമുഖ കുർബാനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് പിന്നിൽ എന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്.

നിലവിൽ ജനാഭിമുഖ കുർബാനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന പള്ളിയാണ് മൂഴിക്കുളത്ത് സെന്‍റ് മേരിസ് ഫെറോന പള്ളി. ജനാഭിമുഖ കുർബാനയുമായി ബസപ്പെട്ട് കടുത്ത പ്രതിഷേധങ്ങൾ മുൻപും ഈ പള്ളിയിൽ ഉണ്ടായിട്ടുണ്ട്. പള്ളിയിൽ ഒരേസമയം രണ്ടുതരം കുർബാനയടക്കം നടത്തിയിരുന്നു. ഗോബാക്ക് വിളിയും കൂക്കുവിളിയുമൊക്കെയായാണ് ഇരുവിഭാഗവും പള്ളിയിൽ അന്ന് പ്രതിഷേധിച്ചത്. ഇന്ന് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് അതിക്രമം നടത്തിയ ആൾക്കെതിരെ പള്ളി ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.