ബെംഗളൂരു: കർണാടകയിൽ അധികാരമേറ്റ് മണിക്കൂറുകൾക്കകം അഞ്ചിന വാഗ്ദാനങ്ങൾ തത്വത്തിൽ അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. ജി.പരമേശ്വര, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോര്‍ജ്,എം.ബി.പാട്ടീല്‍, സതീഷ് ജാര്‍കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിങ്ക റെഡ്ഡി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് മന്ത്രിമാരായി ചുമതലയേറ്റത്.

നടപ്പാക്കുന്ന അഞ്ചിന വാഗ്ദാനങ്ങൾ

1- എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)
2- എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി
3- എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)
4- ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ. ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രമാണ്. (യുവനിധി).
5- സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ( ശക്തി)

ഇവയെക്കെയാണ് കർണാടക സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ വാഗ്ദാനങ്ങൾ. അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നിയമസഭ ചേരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അധികാരമേറ്റയുടന്‍ ഈ വാഗ്ദാനങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാന്‍, മധ്യമപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അത് മാത്രമല്ല ലോക്സഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ പ്രവർത്തനം എന്നാണ് സൂചനകൾ.