തിരുവനന്തപുരം: ഇനി കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ സാധ്യതയുളളത് അപാർട്ട്മെന്റുകളിലാണെന്ന് മുരളി തുമ്മാരിക്കുടി. താനൂർ ബോട്ട് അപകടം, ഡോ. വന്ദനയുടെ മരണം എന്നീ കേരളത്തെ നടുക്കിയ വാർത്തകളെ കുറിച്ച് മുമ്പ് മുരളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ ഈ അപകടങ്ങൾക്ക് ശേഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശരിയായ രീതിയിൽ ശ്രദ്ധകൊടുത്തില്ലെങ്കിൽ കേരളത്തിൽ സംഭവിക്കാൻ സാധ്യതയുളള അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി തുമ്മാരക്കുടി.

ഇനി ചർച്ച ചെയ്യപ്പെടാൻ പോകുന്ന അപകടം ഏതായിരിക്കും എന്ന ചോദ്യത്തിനായിരുന്നു ഉത്തരം. ഇനി ചർച്ചയാവുക ഫ്ളാറ്റുകളിലെ അപകടമായിരിക്കും പണ്ട്കാലത്ത് വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങൾ അപാർട്ട്മെന്റുകൾ കൊണ്ടുവരുന്നുണ്ട്. അത് അപാർട്ട്മെന്റുകളിൽ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്ട്രല്ലും ആർക്കും ലഭിക്കുന്നുമില്ല. അതിനാൽ തന്നെ അപാർട്ടുമെന്റുകൾക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലർക്കും ജീവൻ നഷ്ടമാകാൻ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു.

കേരളത്തിൽ പ്രളയം ഇനിയും വരും. 2018 ൽ അനുഭവപ്പെട്ട പ്രളയത്തെക്കാൾ വലിയതൊന്ന് ഇനി അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടർച്ചയായി ഇടവേളകൾ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളിൽ വെളളപൊക്കവുമുണ്ടാകും. എല്ലാവർഷങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെടും. ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നിൽ കണ്ടു വേണം പ്രവർത്തിക്കാൻ.

കേരളത്തിൽ ഇന്ന് ഏത് മേഖലയിലും അന്യസംസ്ഥാനത്തൊഴിലാളികളെ നിങ്ങൾക്ക് കാണാൻ സാധിക്കും എന്നാൽ വരും വർഷങ്ങളിൽ കേരളത്തിൽ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറയും. കാരണം കേരളത്തിൽ ജനസംഖ്യ കുറഞ്ഞ് വരും. കൂടാതെ +2 പാസായ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പഠിക്കാൻ പോവുകയും അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങൾ നടത്തുകയുമാണ്. പണ്ട് കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ പോയിരുന്നത് ഗൾഫിലേക്കാണ്. അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പോകുന്നത് യുഎസ്, യുകെ പോലുളള ഇടങ്ങളിലേക്കാണ്.

അവിടെ നിന്ന് അവർ പണം ഇങ്ങോട്ടേക്ക് നൽകേണ്ട ആവശ്യം പലപ്പോഴും വരാറില്ല. അവർ അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങളിലാണ്. നല്ലൊരു ജീവിതം അവിടെ ലഭിക്കുമെങ്കിൽ അവർ‌ അവിടെ തന്നെ സ്ഥിരതാമസമാക്കുകയല്ലെ ചെയ്യൂ. ഇവിടെ ജനസംഖ്യ കുറയും, വിദേശത്ത് നിന്ന് പണം വരുന്നത് കുറയും, ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോകുന്നതോടെ തൊഴിൽ കുറയും പിന്നെയെന്തിനാണ് അന്യസംസ്ഥാന തൊഴലാളികൾ കേരളത്തിൽ വരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വിദേശത്തേക്കുളള വിദ്യാർത്ഥികളുടെ പോക്കിന് ചെറിയൊരു ശമനമുണ്ടാകും.