തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. ഏപ്രിലിൽ ആണ് നയം വരേണ്ടിയിരുന്നത്. എന്നാൽ കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെയാണ് കൂട്ടുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് തീരുമാനമെടുത്തിരുന്നു. എന്നാൽ വ്യവസ്ഥകളിൽ തീരുമാനമായിരുന്നില്ല. അതുകൊണ്ടാണ് നടപ്പാക്കാന്‌‍ നീണ്ടുപോയത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. ഇതിന് നിശ്ചിത ഫീസും ഈടാക്കും. ഇവിടെ പുറത്ത് നിന്നുള്ളവർക്ക് മദ്യം നൽകില്ല.

ക്ലബ് മാതൃകയിലായിരിക്കും ഐടി പാർക്കുകളിലെ മദ്യ വിതരണം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയ്ക്ക് തലേ ദിവസം മദ്യ വിൽപ്പന കൂടുകയും ചെയ്യും. അതുകൊണ്ട് നഷ്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.