ലയാളിയുടെ ഗൃഹാതുരസ്മരണകളിലെ പ്രിയതാരം-ഞൊട്ടാ ഞൊടിയൻ. മുട്ടാമ്പ്ളിങ്ങ, ഞൊറിഞ്ചൊട്ട, ഞൊട്ടയ്ക്ക ഇങ്ങനെ പേരുകൾ പലതാണിവന്. വിദേശങ്ങളിലേക്ക് എത്തുമ്പോൾ അവനാളു മാറും-ഗോൾഡൻ ബെറിയെന്നാണ് പിന്നെ അവന്‍റെ പേര്.

ദുബായിലും അമെരിക്കയിലുമെല്ലാം ഞൊട്ടാഞൊടിയൻ താരമാണെങ്കിലും ഇതിന്‍റെ വിപണി മൂല്യത്തെക്കുറിച്ചോ ഔഷധമൂല്യങ്ങളെക്കുറിച്ചോ ഇതു വരെ കേരളത്തിൽ വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല. ആയുർവേദത്തിൽ അതിപുരാതന കാലം മുതൽക്കേ ഇത് ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. കുട്ടികളിലെ ത്വക് രോഗങ്ങൾക്ക് മരുന്നായും കർക്കിടകക്കഞ്ഞിയിലു‌മൊക്കെ ഇത് ഉപയോഗിച്ചിരുന്നു.

ശരീര വളർച്ചയ്ക്കു മാത്രമല്ല, ബുദ്ധി വികാസത്തിനും വൃക്ക രോഗങ്ങൾക്കും മൂത്രതടസത്തിനുമെല്ലാം ഔഷധമാണ് ഈ പഴം. കായിക താരങ്ങൾ ഇത് ആരോഗ്യ പരിപാലനത്തിന്‍റെ ഭാഗമായി നൽകാറുണ്ട്. ഫൈസലിസ് മിനിമ (physalis minima) എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഗോൾഡൻ ബെറി ഒന്നാം സ്ഥാനത്താണ്.

പേശീബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗോൾഡന് ബെറി അത്യുത്തമമാണ്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ വിവിധ തരം വാതരോഗങ്ങൾക്ക് ആശ്വാസം പകരാനും ഗോൾഡൻ ബെറി സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ആരോഗ്യം വീണ്ടെടുക്കുന്നതിനു സഹായിക്കുന്ന പഴമായതിനാൽ പ്രമേഹരോഗികൾക്കും ഇത് ഇഷ്ടവിഭവമാക്കാവുന്നതേയുള്ളു. അമിത വണ്ണം കുറയ്ക്കാനും ഗോൾഡൻ ബെറി സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ ഉച്ചിമുതൽ ഉള്ളം കാൽ വരെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഗോൾഡൻ ബെറി മറുപടി തരുമെന്നർഥം. വെറും കാട്ടുചെടിയായി കണ്ട് അത് വലിച്ചു പറിച്ചു കളയാതെ ഒന്നു വളരാൻ അനുവദിച്ചാൽ മാത്രം മതി-ആരോഗ്യം കൈപ്പിടിയിലാക്കിത്തരും നമ്മുടെ ഞൊട്ടാഞൊടിയൻ.