ന്യൂഡൽഹി: ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പാപ്പർ ഹർജി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചു. പ്രതിസന്ധി കണക്കിലെടുത്താണ് ആവശ്യം അംഗീകരിച്ചത്. ജസ്റ്റിസ് രാമലിംഗം സുധാകർ, എൽ.എൻ ഗുപ്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു. പ്രൊഫഷണലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും. ഗോ ഫസ്റ്റിന്റെ ഇപ്പോഴുള്ള മാനേജ്മെന്റ് സംഘത്തെ സസ്​പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സസ്​പെൻഡ് ചെയ്യപ്പെട്ട മാനേജ്മെന്റ് സംഘത്തോട് ആവശ്യമായ സഹകരണം പുതിയ ടീമിന് നൽകാനും നിർദേശിച്ചു. ഗോ ഫസ്റ്റിന്റെ മാനേജ്മെന്റിനോട് ദൈനംദിന ചെലവുകൾക്കായി അഞ്ച് കോടി രൂപ നിക്ഷേപിക്കാനും ആവശ്യ​പ്പെട്ടു. അതേസമയം, മെയ് 19 വരെ വിമാനങ്ങളുടെ റദ്ദാക്കൽ തുടരുമെന്ന് ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു.

ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽ നിന്ന് മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം ലഭിക്കും. അതേസമയം, ജീവനക്കാരെ പിരിച്ചുവിടരുതെന്നും ട്രിബ്യൂണൽ നിർദേശിച്ചു. പാപ്പരത്ത നടപടിക്കായി കമ്പനി അപേക്ഷ നൽകിയത് മേയ് 2 നാണ്. എല്ലാ വിമാന സർവീസുകളും മെയ് 19 വരെ നിർത്തിവച്ചിരിക്കുകയാണ്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ പണം നൽകാൻ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചിട്ടുണ്ട്. വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. മൊത്തത്തിലുള്ള ബാധ്യത നോക്കിയാൽ 11,463 കോടി രൂപ വരും. 5 ബാങ്കുകൾ ചേർന്നാണ് ഇത്രയും തുക നൽകിട്ടുള്ളത്.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രതിസന്ധിയിലായ ഗോ ഫസ്റ്റ്. തകരാറിലുള്ള എൻജിനുകൾക്ക് പകരം അമേരിക്കൻ ഏജൻസിയായ പ്രാറ്റ് ആൻഡ് വിറ്റ്നി പുതിയത് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.