മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടിക. മോഹന്‍ലാലിന്‍റെ ആട് തോമയും തിലകന്‍റെ ചാക്കോമാഷും സ്ഫടികം ജോര്‍ജിന്‍റെ എസ്ഐ കുറ്റിക്കാടനും ശ്രീരാമന്‍ അവതരിപ്പിച്ച പൂക്കോയി അടക്കം എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ആറാട്ട് തന്നെയായിരുന്നു സ്ഫടികം. സാങ്കേതികമികവോടെ 4k രൂപത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴും പഴയ ആവേശം ഒട്ടും ചോരാതെ പുതുതലമുറയും ഏറ്റെടുത്തു.

മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളെ പോലെ അവിസ്മരണായമായ മാറ്റൊരു കഥാപാത്രം കൂടിയുണ്ട് സ്ഫടികത്തില്‍. ‘എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട കേസിലെ പ്രതി ആടുതോമ.. ആടുതോമ’ സ്ഫടികത്തിലെ ഈ പ്രശസ്തമായ ഡയലോഗില്‍ പറയുന്ന സാക്ഷാല്‍ എസ്.ഐ സോമശേഖരനെ അവതരിപ്പിച്ചത് നടന്‍ ഭീമന്‍ രഘു ആയിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ എല്ലാക്കാലത്തും തിളങ്ങിയ അദ്ദേഹത്തിന്‍റെ സ്ഫടികത്തിലെ കഥാപാത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ അദ്ദേഹം അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് നടത്തിയിരുന്നു. സിനിമയില്‍ മോഹന്‍ലാലിന്‍റെ ആടുതോമ എന്ന കഥാപാത്രം എസ്.ഐ സോമശേഖരനെ തുണിപറിച്ചടിക്ക് ശേഷം കിണറ്റിലേക്ക് എടുത്തിടുന്ന ഒരു രംഗമുണ്ട്. എന്നാല്‍ തിയേറ്ററില്‍ ആവേശം കൊള്ളിച്ച ആ രംഗത്തില്‍ അഭിനയിച്ചത് താനല്ല എന്നാണ് ഭീമന്‍ രഘു വെളിപ്പെടുത്തിയത്.

ആടുതോമയുമായുള്ള സംഘട്ടന രംഗങ്ങളില്‍ എല്ലാം അഭിനയിച്ചത് ഞാനായിരുന്നു എന്നാല്‍ കിണറ്റിലേക്ക് വീഴുന്ന ഷോട്ടില്‍ അഭിനയിച്ചത് ഞാനല്ല. അത് അങ്ങനെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയില്ല. കിണറ്റിനുള്ളിലെ പൈപ്പിന് ഇടയിലൂടെ വേണം താഴേക്ക് വീഴാന്‍, കൂടെ തലയില്‍ തുണിയും. ബാലന‍്‍സ് തെറ്റിയാല്‍ തകര്‍ന്ന് പോകും. അതുകൊണ്ട് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍റെ സംഘത്തിലെ ഡ്യൂപ്പാണ് ആ ഷോട്ടില്‍ കിണറ്റിലേക്ക് വീണത്. അത്തരം അപകടകരമായ രംഗങ്ങള്‍ ചെയ്യാന്‍ മാസ്റ്റര്‍ ഞങ്ങളെ അനുവദിക്കില്ല’ – ഭീമന്‍ രഘു പറഞ്ഞു.