പ്രധാനമന്ത്രിക്കെതിരെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു.രാജ്ഘട്ടിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.
രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പല തവണ പാർലമെന്‍റിൽ അപമാനിച്ചു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാർ ആ രക്തസാക്ഷിയുടെ ഭാര്യയെ പാർലമെന്‍റിൽ അപമാനിച്ചു. ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞു. എന്നാൽ, ഇത്തരക്കാർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
‘ഒരു മനുഷ്യനെ നിങ്ങള്‍ എത്രത്തോളം ഇനിയും അപമാനിക്കും? അവരെ ആരെയും മാനനഷ്ടത്തിന് രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചില്ല. രാമനെ കുടുംബം വനവാസത്തിന് അയച്ചു. ആ രാമന്‍ കുടുംബാധിപത്യത്തിന്റെ ഭാഗമാണോ? ഭയപ്പെടുത്താം എന്നത് തെറ്റിദ്ധാരണ മാത്രമാണ്. പോരാട്ടം ശക്തമായി തുടരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
തന്‍റെ സഹോദരൻ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്‍റിൽവെച്ച് കെട്ടിപിടിച്ചു. എന്നിട്ട് വെറുപ്പില്ലെന്ന് മോദിയോട് പറഞ്ഞു. വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങൾ നമുക്കുണ്ടാകാം, എന്നാൽ വെറുപ്പിന്റെ പ്രത്യയശാസ്സ്ത്രം നമുക്കില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.