ന്യൂഡൽഹി: മിനിസ്‌ക്രീൻ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കും അവിടെ നിന്നും കേന്ദ്ര മന്ത്രി പദം വരെയെത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറയുകയാണ് സ്മൃതി ഇറാനി. നീൽ മിശ്രയുമായുള്ള അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തൽ.

മെക്‌ഡൊണാൾഡ്‌സിൽ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി സ്മൃതി ഇറാനി പറഞ്ഞു. ഇതിന് പ്രതിമാസം 1500 രൂപ ലഭിച്ചുവെന്നും സ്മൃതി ഇറാനി പറയുന്നു. മിസ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനായി തനിക്ക് ഒരു ലക്ഷം രൂപ വേണ്ടി വന്നിരുന്നു. തുടർന്ന് പിതാവ് ഒരുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ വ്യവസ്ഥയോടെയായിരുന്നു ഇത്. 

പലിശ സഹിതം പണം തിരികെ നൽകണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. അതിന് കഴിഞ്ഞില്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ പിതാവിന് തിരികെ നൽകിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ബാക്കി തുക കൊടുക്കുന്നതിനയി ചില ജോലികൾ നോക്കിയിരുന്നു.

പരസ്യങ്ങൾ ചെയ്‌തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചില്ല. ഒടുവിൽ മെക്‌ഡൊണാൾസിൽ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. അവിടെ ക്ലീനിംഗ് ജോലി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് മാസം 1500 രൂപയായിരുന്നു ശമ്പളം.  ജോലിക്കായി മക്ഡൊണാൾഡ്സിൽ പോയപ്പോൾ രണ്ട് സ്ലോട്ടുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പാത്രം കഴുകുകയും തൂക്കുകയും ചെയ്യണമായിരുന്നു. ആഴ്ച്ചയിൽ 6 ദിവസവും താൻ അവിടെ ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് പഴയ കാലങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. 

ആഴ്ചയിലെ അവധി ദിവസങ്ങളിൽ അവൾ ഓഡിഷനു പോകാറുണ്ടായിരുന്നുവെന്നും സ്മൃതി ഇറാനി ഓർത്തെടുത്തു. ഒടുവിൽ തനിക്ക് സ്റ്റാർ പ്ലസ് ഷോയിലെ തുളസിയെന്ന കഥാപാത്രം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു. ഈ പരമ്പരയിലൂടെയാണ് സ്മൃതി ഇറാനി മിനിസ്‌ക്രീൻ രംഗത്ത് കാലുറപ്പിക്കുന്നത്.