കരസേനയിലെ  ഉന്നത സൈനിക പദവിയിലുള്ള  മേജര്‍ ജനറല്‍ അലോക് ബേരി ഔദ്യോഗിക യാത്ര നടത്തിയ കാറിനു  3000 രൂപ പിഴ ചുമത്തിയ മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി വിവാദമാകുന്നു. മേജര്‍ ജനറല്‍ ഔദ്യോഗിക ആവശ്യാര്‍ത്ഥം മൂന്നാറിലേക്ക് നടത്തിയ യാത്രയിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

ഇടുക്കിയിലെ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായ ഷാനവാസ് ആണ് നടപടി എടുത്തിരിക്കുന്നത്.  രജിസ്ട്രേഷന്‍ മാര്‍ക്ക് ശരിയായ രീതിയല്‍ രേഖപ്പെടുത്തിയില്ല എന്ന് പറഞ്ഞാണ്  പിഴ ചുമത്തിയിരിക്കുന്നത്.  കഴിഞ്ഞ ഒന്‍പതിന് നടത്തിയ യാത്രയില്‍ ഇന്നലെയാണ് പിഴ അടയ്ക്കാനുള്ള തീയതി കാണിച്ചിരിക്കുന്നത്.

ആര്‍മി ഫ്ലാഗും രണ്ടു സ്റ്റാറും ഘടിപ്പിച്ച മേജര്‍ ജനറലിന്റെ കാറിനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പിഴ വന്നത്. കേരള മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി ഗൗരവകരമായാണ് സൈനിക വൃത്തങ്ങള്‍ കാണുന്നത്.  സൈന്യത്തിന്റെ ഫ്ലാഗ് ഓഫീസര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തികൂടിയാണ് മേജര്‍ ജനറല്‍ അലോക് ബേരി. ഈ ഓഫീസറുടെ കാറിനാണ് പിഴ ചുമത്തിയിരിക്കുന്നതും.

പ്രശ്നം  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സൈന്യത്തിന്റെ നീക്കം. പുറത്ത് നിന്നും വിളിക്കുന്ന ടാക്സിയില്‍ മേജര്‍ ജനറലിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍ എങ്ങനെ ഘടിപ്പിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. അതിഗുരുതര പാകപ്പിഴ കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്ത് നിന്നും വന്നു എന്നാണ് സൈന്യത്തിന്റെ നിഗമനം. പരാതി ആഭ്യന്തരമന്ത്രാലയത്തില്‍ എത്തിയാല്‍ കേന്ദ്രം നടപടി ആവശ്യപ്പെട്ട്  കേരളത്തിനു കത്തും നല്‍കും.

ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇതുവരെ  എടുത്തിട്ടില്ലാത്ത നടപടിയാണ് കേരളത്തിന്റെ ഭാഗത്ത് നിന്നും വന്നത് എന്നാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മാതൃകാപരമായ നടപടികള്‍ക്കുള്ള ആവശ്യം കേന്ദ്രത്തില്‍ നിന്നും വന്നേക്കും. മേജര്‍ ജനറലിന്റെ യാത്രയ്ക്ക് പുറത്ത് നിന്നുള്ള  ടാക്സി കാറാണ് ഉപയോഗിച്ചിരിക്കുന്നത്.

മേജര്‍ ജനറല്‍ ആയതിനാല്‍ ഔദ്യോഗിക പദവികള്‍ ഈ കാറില്‍ ഘടിപ്പിക്കും. ഈ നടപടിയുടെ ഭാഗമായാണ് ആര്‍മി ഫ്ലാഗും രണ്ടു സ്റ്റാറും കാറില്‍ താത്കാലികമായി ഘടിപ്പിച്ചത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി എടുത്തത്. അതുകൊണ്ട് തന്നെ തുടര്‍ നടപടികള്‍ക്ക് സൈന്യവും ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.