തിരുവനന്തപുരം: ജലലഭ്യതയുള്ള ഇടങ്ങളിൽ 100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണ്ടാ. വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഇളവനുവദിക്കാൻ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടത്. ഇത് ഭൂജലനിയമങ്ങൾക്കു വിരുദ്ധമാണെന്നും വൻതോതിൽ ഭൂഗർഭജലചൂഷണത്തിനിടയാക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കുഴൽക്കിണർ നിർമിക്കുന്നിടത്ത് ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഭൂജലസാധ്യതയെക്കുറിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും വേണം.

ഭൂജലലഭ്യതയനുസരിച്ച് സുരക്ഷാബ്ലോക്ക്, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ ഇങ്ങനെ പ്രദേശങ്ങളെ തരംതിരിച്ചാണ് കുഴൽക്കിണറിന് അനുമതി നൽകുന്നത്. പുതിയ നിർദേശം നടപ്പാകുന്നതോടെ ജലലഭ്യതയുള്ള സുരക്ഷാബ്ലോക്കുകളിൽ കുഴൽക്കിണർ നിർമാണനിയന്ത്രണങ്ങൾ ഇല്ലാതാകും. സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ 120 എണ്ണവും സുരക്ഷാബ്ലോക്കിലാണ്.

ഭൂജലപര്യവേഷണം നടത്തി അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുരക്ഷാബ്ലോക്കുകളിൽനിന്ന് നാലായിരത്തോളം അപേക്ഷകൾ ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിലുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഈ അപേക്ഷകളെല്ലാം വകുപ്പിന് പരിഗണിക്കേണ്ടിവരും.

റിഗ്ഗുകൾക്കും പിഴയില്ല

കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന റിഗ്ഗുകളുടെ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ നടപടി തുടങ്ങി. ഇത് സജ്ജമാകുംവരെ രജിസ്ട്രേഷനില്ലാത്ത റിഗ്ഗുകൾ പിടിച്ചെടുക്കുകയോ പിഴ ഈടാക്കുകയോ വേണ്ടെന്നും ഡയറക്ടർ നിർദേശിച്ചു. ഡയറക്ടറേറ്റിൽനിന്ന് തുടർനിർദേശം ലഭിക്കുംവരെ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ സർക്കാരിന് ഫീസ്, പിഴ, ജി.എസ്.ടി. ഇനത്തിൽ ലഭിക്കുമായിരുന്ന വൻതുക നഷ്ടമാകും.

മറ്റു നിർദേശങ്ങൾ

വിജ്ഞാപനംചെയ്തിട്ടുള്ള പ്രദേശങ്ങൾ, അമിത ജലചൂഷണമുള്ള സ്ഥലങ്ങൾ, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.

വ്യവസായാവശ്യങ്ങൾക്കും പാർപ്പിടസമുച്ചയങ്ങൾ, പൊതു കുടിവെള്ളപദ്ധതികൾ എന്നിവയ്ക്കുസമീപം നിർമിക്കാനും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

കുഴൽക്കിണർ നിർമിക്കുമ്പോൾ തൊട്ടടുത്ത ജലസ്രോതസ്സിൽനിന്നുള്ള ജലവ്യതിയാനം സംബന്ധിച്ച് ഉയരുന്ന പരാതി ശരിയെന്നുകണ്ടാൽ പിഴയീടാക്കും.

കൊല്ലം, ആലപ്പുഴ, തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ നിർമിക്കുന്നതിനും ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണം.

തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ അല്ലാതെ 10 മീറ്ററിലധികം ആഴമുള്ള ഹാൻഡ് ബോർ ഉപയോഗിക്കുന്നതിനും ഭൂജലവകുപ്പിന്റെ അനുമതി വേണം.

കുഴൽക്കിണർ നിർമിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ജി.എസ്.ടി. ബിൽ നൽകിയില്ലെങ്കിൽ പിഴ.