ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു. 48 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫെസല്‍ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. ഇതിന് പിന്നാലെ ഫൈസലിനെ കാണാതായിരുന്നു.  ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെ,  ഇന്നലെ രാത്രിയോടെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ദോഹയിലെ കലാ, സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഫൈസല്‍. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല ചിത്രകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഇതില്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തന്റെ കുഞ്ഞനുജന്റെ ചേതനയറ്റ മൃത ശരീരം ചേര്‍ത്ത് പിടിച്ചു കരയുന്ന സഹോദരിയുടെ ചിത്രവും ഉള്‍പ്പെടുന്നുണ്ട്. യാതൃശ്ചികതയെന്നു പറയട്ടെ,ക്യാന്‍വാസില്‍ പകര്‍ത്തിയത് തന്നെ ഫൈസലിന്റെ ജീവിതത്തലും സംഭവിച്ചു.  ഈ ചിത്രമുള്‍പ്പെടെ പങ്കുവെച്ച് നിരവധി പേരാണ് ഫൈസലിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഹാരിസ്, ഹസീന.