തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. കൊവിഡിനെ തുടര്‍ന്ന് പിപിഇ കിറ്റും തെര്‍മോ മീറ്ററും വാങ്ങുന്നതിലാമ് അഴിമതി ആരോപിച്ചത്. പിപിഇ കിറ്റ് വാങ്ങാന്‍ 300 കോടി രൂപ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് കൊടുത്തു. 300 രൂപയ്ക്ക് കിട്ടുന്ന കിറ്റ് 1550 രൂപയ്ക്കാണ് വാങ്ങിയത്.

ഇതിന് പുറമെ ഇന്‍ഫ്രാ റെഡ് തോര്‍മോ മീറ്റര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇത് വാങ്ങിയത് 5000 രൂപ വീതം ചെലവാക്കിയാണ്. എന്നാല്‍ പൊതുവിപണിയില്‍ 1999 രൂപ മാത്രമാണ് വില. കൊവിഡിന്റെ മറവില്‍ തീവെട്ടിക്കൊള്ളയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സാഹചര്യമായതിനാല്‍ ടെണ്ടര്‍ നോക്കാതെ നല്‍കുകയാണെന്നായിരുന്നു വിശദീകരണം.

മുഖ്യമന്ത്രിക്ക് വിജയന്‍ എന്ന പേര് പരാജയത്തിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലന്റെയും താഹയുടെയും കുടുംബം ശപിച്ചിട്ടുണ്ടെങ്കില്‍ ആ ശാപം ഏറ്റിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണം വന്നാലും കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെയാണ് എന്‍ഐഎയെ വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലും അധികാര ഇടനാഴിയിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വാദിച്ചു. ശിവശങ്കര്‍ എന്ന വ്യക്തിയെ മുഖ്യമന്ത്രി പലപ്പോഴും ന്യായീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും എംകെ മുനീര്‍ ചോദിച്ചു.