അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകളെത്തി എന്ന ക്ലീഷേ വാചകം അഫ്ഗാനിസ്ഥാനിൽ ആവർത്തിക്കാനാവില്ല. നിയമങ്ങളാൽ അക്ഷരങ്ങളും അറിവും അന്യം നിന്നു പോയ അഫ്ഗാനിസ്ഥാനിൽ സ്കൂളുകൾ തുറന്നു. എന്നാൽ വിദ്യാർഥികളറിഞ്ഞില്ല. അറിയിപ്പുകളുണ്ടായില്ല. അതുകൊണ്ടു തന്നെ ആദ്യദിവസം ക്ലാസുകൾ നടന്ന സ്കൂളുകൾ വിരളം.

സിക്സ്ത് ഗ്രേഡിനപ്പുറം പഠിക്കാൻ പെൺകുട്ടികൾക്ക് അവകാശമില്ല. യൂണിവേഴ്സിറ്റികളിലെ പ്രവേശന പരീക്ഷകളിൽ പെൺകുട്ടികൾ അപേക്ഷിക്കാൻ പാടില്ലെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. അധ്യയന വർഷം ഔദ്യോഗികമായി ആരംഭിക്കുന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകിയെങ്കിലും പരസ്യ പ്രഖ്യാപനം നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ കുറച്ചു വിദ്യാർഥികൾ മാത്രമേ ആദ്യദിനം സ്കൂളുകളിൽ എത്തിയിരുന്നുള്ളൂ.

കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്ന സംഘടന ആഹ്വാനം ചെയ്തിട്ടും ലക്ഷക്കണക്കിന് കൗമാരക്കാരായ പെൺകുട്ടികൾക്കാണ് വിദ്യാലയങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നീതിരഹിതവും ക്രൂരവുമായ ഇത്തരം തീരുമാനം നാളെയെ സ്വപ്നം കണ്ട ഓരോ പെൺകുട്ടികളുടെയും പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ നിരവധി അവഗണനകൾ ഏറ്റുവാങ്ങുന്നതുവഴി വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും അവരുടെ സുന്ദരമായ ഭാവിയുമാണ് ഇല്ലാതാക്കുകയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതു വഴി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും ആരോഗ്യ സംവിധാനത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തലുകളുണ്ട്. താലിബാൻ അധികാരത്തിൽ കയറിയതിനു പിന്നാലെ വിദ്യാഭാസത്തിലും സ്ത്രീകളുടെ സാമൂഹിക ജീവിത്തതിലുമടക്കം നിരവധി വിലക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.