വിവാഹം കഴിക്കാതെ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഇന്നത്തെ മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ മറുവശത്ത് പറ്റിയ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാരും ഉണ്ട്. ഇതിനിടെയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. വിവാഹിതരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിവാഹം സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ രണ്ട് പേരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ വിവാഹത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിവാഹം നിഷേധിക്കുന്ന സമൂഹത്തിന് ഇതൊരു സൂചനയാണെന്നും അവര്‍ കുറിച്ചു. 

പഠനത്തില്‍ 11,830 യുഎസ് വനിതാ നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും താരതമ്യേന നല്ല നിലയിലുള്ളവരായിരുന്നു. ഈ നഴ്സുമാരെല്ലാം 1990-കളുടെ തുടക്കത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ഈ പഠനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഈ സ്ത്രീകളാരും വിവാഹിതരായിരുന്നില്ല.
പതിറ്റാണ്ടുകള്‍ക്ക് ശേഷം, 1989 നും 1993 നും ഇടയില്‍ വിവാഹിതരായ നഴ്‌സുമാരെ വിവാഹം കഴിക്കാത്തവരുമായി താരതമ്യം ചെയ്തു. 25 വര്‍ഷത്തിനു ശേഷം വിവാഹാനന്തരം സ്ത്രീകളുടെ ജീവിതം എങ്ങനെ മെച്ചപ്പെട്ടുവെന്ന് ഗവേഷകര്‍ പരിശോധിച്ചു.വിവാഹിതരായ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും അവരുടെ പ്രായവും ഗവേഷകര്‍ പഠനത്തിനായി കണക്കിലെടുത്തിട്ടുണ്ട്.

അവിവാഹിതരായ സ്ത്രീകളേക്കാള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മരണസാധ്യത 35% കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വിവാഹിതരായെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ വിവാഹമോചനം നേടിയ സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് ഹൃദ്രോഗം, വിഷാദം, ഏകാന്തത എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്നും അവര്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ളവരാകുമെന്നും പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് പിന്നീട് വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് മരണസാധ്യത 19% കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു. പങ്കാളികളില്‍ നിന്ന് വേര്‍പിരിഞ്ഞ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് ശേഷം വിഷാദരോഗവും മോശം ആരോഗ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹം പുരുഷന്മാരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും എഴുത്തുകാര്‍ പറയുന്നു.